തിരുവനന്തപുരം∙ വന്ദേഭാരത് എക്സ്പ്രസിന് അതിവേഗം ലക്ഷ്യമിട്ട് ട്രാക്ക് നിവര്‍ത്തലും ബലപ്പെടുത്തലും ഊര്‍ജിതമാക്കി റെയില്‍വേ. ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗവും ഭാവിയില്‍ 130 കിലോമീറ്ററുമാണ് ലക്ഷ്യമിടുന്നത്. എറണാകുളം – ഷൊര്‍ണൂര്‍ റൂട്ടില്‍ മൂന്നാംവരി പാതയുടെ സര്‍വേയും തുടങ്ങി.

വന്ദേഭാരതിന് കുതിച്ച് പായാന്‍ കേരളത്തിലെ പാളങ്ങളിലെ വളവും തിരിവുമാണ് പ്രധാന തടസങ്ങള്‍. ചെറിയ വളവുകള്‍ ഉളളയിടങ്ങളിലെല്ലാം അതു പരിഹരിക്കാനുളള ശ്രമം തുടങ്ങി. ട്രാക്കിന്റെ അറ്റകുറ്റപ്പണികളും ആരംഭിച്ചു. പാളത്തിനു സുരക്ഷ നൽകുന്ന പാളത്തോടു ചേര്‍ന്നു കിടക്കുന്ന മെറ്റല്‍ ഉറപ്പിക്കാനും ഉയരം കൂട്ടാനുമുള്ള പണികളും ഉയര്‍ന്ന ശേഷിയുള്ള സ്ലീപ്പറും റെയിലും സ്ഥാപിക്കുന്ന ജോലികളും നടക്കുന്നു.

വന്ദേഭാരത് എക്സ്പ്രസ് ഉള്‍പ്പെടെ ഭാവിയില്‍ വരാനിരിക്കുന്ന ഹൈസ്പീഡ് ട്രെയിനുകള്‍ ലക്ഷ്യമിട്ടാണ് അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നത്. സ്ഥിരം സ്പീഡ് നിയന്ത്രണമുള്ളയിടങ്ങളില്‍ അതിന്റെ കാരണങ്ങളും പരിഹരിക്കാനുള്ള ശ്രമങ്ങളും സംബന്ധിച്ച് പഠനവും തുടങ്ങി.

അതിവേഗം വന്ദേഭാരത്, കേരളം പുതിയ ട്രാക്കിൽ; പ്രധാനമന്ത്രി പ്രഖ്യാപിക്കുമോ മറ്റു ട്രെയിനുകളും?
ഭൂമിയേറ്റെടുക്കാതെ വേഗ നിയന്ത്രണം നീക്കാന്‍ കഴിയുന്ന ഇടങ്ങളിലെല്ലാം നടപടിയിലേക്കു കടന്നു. ഇതോടെ മറ്റ് ദീര്‍ഘദൂര ട്രെയിനുകളുടെയും വേഗം കൂടും.

തിരുവനന്തപുരം – കായംകുളം സെക്‌ഷനില്‍ നിലവിലെ വേഗം 100 കിലോമീറ്ററാണ്. കായംകുളം – എറണാകുളം സെക്‌ഷനില്‍ 90, എറണാകുളം – ഷൊര്‍ണൂര്‍ സെക്‌ഷനില്‍ 80 കിലോമീറ്ററുമാണു വേഗം. ഇൗ സെക്‌ഷനുകളില്‍ 110 കിലോമീറ്റര്‍ വേഗം കൈവരിക്കാനും ഭാവിയില്‍ 130 കിലോമീറ്റര്‍ വരെ കൂട്ടാനുമാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *