തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര ഇടപെടല്‍ നടത്തി സര്‍ക്കാര്‍. തെരുവുനായ പ്രശ്നം പരിഹരിക്കാനായി തദ്ദേശവകുപ്പ് 152 എബിസി കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. രണ്ടുമാസത്തിനുള്ളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനുള്ള സ്ഥലം കണ്ടെത്തണം.

വാക്സിനേഷന്‍ നടപടികള്‍ കാര്യക്ഷമമാക്കും. രോഗബാധിതരായ തെരുവുനായ്ക്കളെ ദയാവധം നടത്തും. എബിസി ചട്ടങ്ങളിലെ ഇളവിന് കേന്ദ്രത്തെ വീണ്ടും സമീപിക്കുമെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

തെരുവുനായ ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നത്. രോഗബാധിതരായ നായ്ക്കളെ കണ്ടെത്തി ദയാവധം നടത്തുന്നതിനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനമായി എന്നതാണ് ഈ യോഗത്തിലെ പ്രധാനപ്പെട്ട തീരുമാനം.

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമ പ്രകാരമാണ് ഈ അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുക. നായ്ക്കള്‍ രോഗബാധിതരാണെന്ന് വെറ്ററിനറി വിദഗ്ധന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞാല്‍ ഇവയെ ദയാവധത്തിന് വിധേയമാക്കാം. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *