പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻഅപേക്ഷകൾ 24മുതൽ സ്വീകരിക്കും. നേരത്തെ ഇന്നു മുതൽ അപേക്ഷ സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പ്രോസ്പെക്ടസിലും സോഫ്റ്റ്‌വെയറിലും മാറ്റം വരുത്തേണ്ടതിനാലാണ് നീട്ടിയത്. സംവരണവുമായി ബന്ധപ്പെട്ട കോടതിവിധികളുടെ പശ്ചാത്തലത്തിൽ പ്രാസ്പെക്ടസിൽ മാറ്റം വരുത്തിയാണ് ഈവർഷം അപേക്ഷ സ്വീകരിക്കുന്നത്.
സംവരണം സംബന്ധിച്ച കോടതി വിധികളുടെ പശ്ചാത്തലത്തിൽ ഭേദഗതി വരുത്തിയ പ്രോസ്പെക്ടസിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഇത്തവണ അപേക്ഷ സ്വീകരിക്കുക. മാറ്റം വരുത്തിയ സോഫ്റ്റ്‌വെയർ ഓണത്തിനു ശേഷം സജ്ജമാകുമെന്നതിനാലാണ് പ്രവേശന നടപടികൾ 24ലേക്കു മാറ്റിയത്. ഓരോ ജില്ലയിലെയും പ്ലസ് വൺ അപേക്ഷകളുടെ സ്ഥിതി വിലയിരുത്തിയ ശേഷമേ സീറ്റുകളുടെ കാര്യത്തിൽ വ്യക്തത കൈവരൂ. വിദ്യാർഥികളില്ലാത്ത ഹയർ സെക്കൻഡറി കോഴ്സുകൾ കുട്ടികൾ ഏറെയുള്ള ജില്ലകളിലേക്ക് മാറ്റുന്നതടക്കം സർക്കാരിന്റെ പരിഗണനയിലുണ്ട്.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് 10 ശതമാനം സംവരണം കഴിഞ്ഞ വർഷത്തേതുപോലെ നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സംവരണം സുപ്രീംകോടതി വിധിക്ക് വിരുദ്ധമാകില്ലെന്ന എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഏതാണ്ട് 20,000 സീറ്റുകൾ ഈ വിഭാഗക്കാർക്ക് ലഭിക്കും.
