മലപ്പുറത്ത് തൊണ്ടി മുതലായി പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങള്‍ മറിച്ചു വിറ്റ് പോലീസ് ഉദ്യോഗസ്ഥര്‍. കോടതി നശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പൊലീസ് മറിച്ചുവിറ്റത്. എഎസ്‌ഐ രതീന്ദ്രന്‍, സീനിയര്‍ സിപിഒ സജി അലക്‌സാണ്ടര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ജൂണ്‍ 21ന് 40 ലക്ഷം രൂപ വിലമതിക്കുന്ന 32 ചാക്ക് നിരോധിത പുകയില ഉത്പന്നം കോട്ടക്കലില്‍ വെച്ച് പൊലീസ് പിടിച്ചെടുത്തിരുന്നു. മഹീന്ദ്ര മാക്‌സിമ വാഹനവും പിടിച്ചെടുത്ത കേസില്‍ നാസര്‍, അഷറഫ് എന്നിവരെ പ്രതിചേര്‍ത്തിരുന്നു. പിടിച്ചെടുത്തവയില്‍ 1600 പാക്കറ്റ് ഹാന്‍സും ഉണ്ടായിരുന്നു. ഈ മാസം 9ന് പിടിച്ചെടുത്ത വാഹനം വിട്ടു കൊടുക്കണമെന്നും പിടിച്ചെടുത്ത നിരോധിത ഉത്പന്നങ്ങള്‍ നശിപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ സംഭവത്തിലെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ 40 ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉത്പന്നങ്ങള്‍ ഒരു ലക്ഷം രൂപയ്ക്ക് റഷീദ് എന്നയാള്‍ക്ക് മറിച്ചു വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസുകാരും റഷീദും തമ്മിലുള്ള ഫോണ്‍ സംഭാഷണമടക്കം ഉള്‍പ്പെടുത്തി കേസിലെ പ്രതികള്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. ഡിസിആര്‍ബി ഡിവൈഎസ്പി മോഹനചന്ദ്രനാണ് കേസന്വേഷിച്ചത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *