കോഴിക്കോട്∙ സംസ്ഥാനത്ത് പുതിയ നിപ്പ കേസുക്കൾ റിപ്പോർട്ട് ചെയ്തിട്ടിലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പരിശോധിച്ചതിൽ 94 സാംപിിളുകൾ കൂടി നെഗറ്റീവാണെന്നും മന്ത്രി കൂട്ടി ചേർത്തു . മെഡിക്കൽ കോളജിൽ 21 പേരാണ് ഐസലേഷനിലുള്ളതെന്നും മന്ത്രി പറ‍‍ഞ്ഞു.

ഐഎംസിഎച്ചിൽ രണ്ടു കുട്ടികൾ കൂടിയുണ്ട്. പോസിറ്റീവായിട്ടുള്ള ആളുകൾ ചികിത്സയിലുള്ള ആശുപത്രികളിൽ മെഡിക്കൽ ബോർഡുകൾ നിലവിൽ വന്നതായും ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് ചേർന്ന ആരോഗ്യവിദഗ്ധരുടെ യോഗത്തിനു ശേഷമാണ് മന്ത്രിയുടെ പ്രതികരണം. ‘‘പ്രത്യേക മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടു പ്രകാരം ചികിത്സയിലിരിക്കുന്നവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ആദ്യം മരിച്ച വ്യക്തിയുടെ കുട്ടി വെൻഡിലേറ്ററിലാണെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. അവസാനം പോസിറ്റീവ് ആയ വ്യക്തിയുടെ സമ്പർക്കവിവരങ്ങൾ ഇന്ന് ലഭ്യമാകും. മുപ്പതാംതിയതി മരിച്ച വ്യക്തിക്ക് എവിടെ നിന്നാണ് വൈറസ്ബാധയുണ്ടായതെന്ന് പരിശോധിക്കുന്നുണ്ട്.’’– മന്ത്രി പറഞ്ഞു.

രോഗികളെ എത്തിക്കുന്നതിനായി കൂടുതൽ ആംബുലൻസുകൾ സജ്ജമാണ്. മറ്റു ജില്ലകളിലെ സാമ്പിൾ ശേഖരണം ഇന്ന് പൂർത്തിയാക്കും. എല്ലാവരെയും ഹൈറിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തി പരിശോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്രസംഘം പ്രശംസിച്ചതായും വീണ ജോർജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *