കോട്ടയത്ത് പത്തൊൻപതുകാരനെ കൊലപ്പെടുത്തിയ സംഭവം ഗുണ്ടാ സംഘങ്ങൾക്കിടയിൽ മേധാവിത്വം ഉറപ്പിക്കാൻ വേണ്ടിയെന്ന് കോട്ടയം എസ് പി ഡി ശിൽപ.പുലര്‍ച്ചെ മുന്ന് മണിയോടെയാണ് വിമലഗിരി സ്വദേശി ഷാന്‍ ബാബു (19) വിനെ കൊലപ്പെടുത്തി ജോമോന്‍ കെ ജോസ് എന്നയാളാണ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചത്.
പ്രതിയെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കിയിരുന്നു. ജില്ല വിട്ടതോടെ നഷ്ടമായ സ്വാധീനം തിരിച്ചുപിടിക്കാൻ ശ്രമിച്ചതാണെന്ന് പൊലീസ് പറഞ്ഞു.

സൂര്യനെന്ന മറ്റൊരു ഗുണ്ടയുമായുള്ള സൗഹൃദമാണ് ഷാൻ ബാബുവിന്റെ കൊലപാതകത്തിൽ എത്തിയത്. സൂര്യന്റെ സുഹൃത്തായ ഷാനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ് പി പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്യും. കൂടുതൽ പേർ കൊലയ്ക്ക് പിന്നിലുണ്ടോ എന്ന് പരിശോധിക്കുമെന്നും എസ് പി അറിയിച്ചു.

കൊല്ലാൻ ഉദ്ദേശിച്ചില്ലെന്നും, എതിർ ഗുണ്ടാസംഘത്തിലെ ചിലരെ കണ്ടെത്താൻ വേണ്ടിയാണ് ഷാനെ മർദ്ദിച്ചതെന്നുമാണ് ജോമോൻ പറയുന്നത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോമോന്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് വിമലഗിരി സ്വദേശിയായ ഷാന്‍ബാബുവിന്റെ മൃതദേഹവുമായി ഈസ്റ്റ് പോലീസ് സ്‌റ്റേഷന് മുന്നിലെത്തിയത്. പോലീസുകാരെ ബഹളംവെച്ച് വിളിച്ചുവരുത്തിയ ശേഷം ഷാനിനെ താന്‍ കൊലപ്പെടുത്തിയതായി ഇയാള്‍ വിളിച്ചുപറയുകയായിരുന്നു. ഉടന്‍തന്നെ പോലീസ് സംഘം ഷാനിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നാലെ ജോമോനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് ഷാനിനെ ജോമോന്‍ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നത്. ഓട്ടോയിലെത്തിയ ജോമോന്‍ കീഴുംകുന്നില്‍വെച്ച് ഷാനിനെ ഓട്ടോയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് പലയിടങ്ങളിലേക്ക് കൊണ്ടുപോയി. ഇതിനിടെ ക്രൂരമായി മര്‍ദിക്കുകയും ഷാന്‍ കൊല്ലപ്പെടുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *