ദില്ലി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്നും പ്രോസിക്യൂഷന്റെ തീരുമാനത്തിൽ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പുന്നയിച്ച് കേസിലെ പ്രതി ദിലീപ് നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ ഇത് തള്ളിയ കോടതി സാക്ഷി വിസ്താരത്തിൽ ഇടപെടില്ലെന്ന് അറിയിച്ചു. പ്രോസിക്യൂഷൻ മുന്നോട്ട് വച്ച എല്ലാ സാക്ഷികളുടേയും വിസ്താരം തുടരാം. വിസ്താരമടക്കമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇതിന് ഒരു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുമെന്ന് സർക്കാർ മറുപടി നൽകി. ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് മാർച്ച് 24 ലേക്ക് മാറ്റി.

ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും, സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭർത്താവിന്റെയും ശബ്ദം തിരിച്ച് അറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷൻ വിചാരണ കോടതിയിലെത്തിയത്. ഫെഡറൽ ബാങ്കിൽ ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനാണ് കാവ്യയുടെ പിതാവ് മാധവനെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ വിചാരണ സമയ ബന്ധിതമായി പൂർത്തിയാക്കാത്ത നീട്ടിക്കൊണ്ടു പോകാനാണ് ഈ നടപടിയെന്നും ഇതിനായുള്ള ശ്രമമാണിതെന്നായിരുന്നു ദിലീപിന്റെ ആരോപണം.

മഞ്ജുവിനെ വിസ്തരിക്കരുതെന്നും വിസ്താരത്തിന് പ്രോസിക്യുഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്നും ദിലീപ് സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ മഞ്ജു വാരിയര്‍ ഉള്‍പ്പടെ കേസിലെ നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനെ ന്യായീകരിച്ചാണ് സർക്കാർ എതിർ സത്യവാങ്മൂലം നൽകിയത്. ഡിജിറ്റല്‍ തെളിവുകളും വോയിസ് റെക്കോര്‍ഡിങ് ഉള്‍പ്പടെയുളളവയും നശിപ്പിച്ചത് തെളിയിക്കാനാണ് മഞ്ജു വാരിയരെയും മറ്റ് മൂന്ന് സാക്ഷികളെയും വീണ്ടും വിസ്തരിക്കുന്നതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *