ഇടുക്കി: നെ‌‌‍ടുങ്കണ്ടം മാവടിയിൽ​ ​ഗൃഹനാഥനെ കിടപ്പുമുറിയിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ഇന്ദിരാനഗർ പ്ലാക്കൽ സണ്ണി(57) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11.30ന് ആണ് സണ്ണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർ‍ട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകമാണെന്ന നി​ഗമനത്തിലാണ് പൊലീസ്. നെടുങ്കണ്ടം സി ഐ ജെർളിൻ വി സ്‌കറിയയ്ക്കാണ് അന്വേഷണച്ചുമതല.

രാത്രി സണ്ണി മുറിയിൽ കയറി വാതിലടച്ചു. തുടർന്ന് വെടിയൊച്ചക്ക് സമാനമായ ശബ്ദം കേട്ട്, മറ്റൊരു മുറിയിൽ കിടന്ന സിനി എത്തിയപ്പോൾ സണ്ണിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂക്കിന്റെ ഭാ​ഗത്ത് വെടിയേറ്റതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച ഉച്ചയോടെ ഫോറൻസിക് സംഘമാണ് സണ്ണിക്ക് വെടിയേറ്റതായി സ്ഥിരീകരിച്ചത്. പൊലീസ് പരിശോധനയിൽ സണ്ണിയുടെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വാർന്നത് കണ്ടെത്തിയിരുന്നു. വാതിലിലൂടെ മുറിയിലേക്ക് വെടിയുണ്ട തുളച്ചുകയറിയതിന്റെ പാടും കണ്ടെത്തിയിട്ടുണ്ട്. വെടിയേറ്റതിന് പിന്നിൽ നായാട്ടുസംഘങ്ങളാണെന്നാണ് സൂചന.

നായാട്ടുകാർ ഉപയോ​ഗിക്കുന്ന തിരയാണ് സണ്ണിയുടെ ദേഹത്ത് തറച്ചതെന്നാണ് പ്രാഥമിക നി​ഗമനം. പ്ര​ദേശത്ത് കാട്ടുപന്നിശല്യം ഏറെയുളളതിനാൽ നായാട്ടു സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നാണ് സൂചന. എന്നാൽ സണ്ണിയുടെ കൈയിലും കഴുത്തിന് താഴെയും എങ്ങനെ മുറിവേറ്റെന്നതും അന്വേഷണസംഘത്തെ കുഴയ്ക്കുന്നു. പോസ്റ്റ്മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ പുറത്തുവന്നാൽ മാത്രമേ കൂടുതൽ വ്യക്തത വരുകയുളളു. റോസ്മരിയ, സാനിയ എന്നീ രണ്ടു മക്കളാണ് സണ്ണിക്കുളളത്.

Leave a Reply

Your email address will not be published. Required fields are marked *