കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തലശ്ശേരി എ.എസ്.പി. ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിൽ, ചൊക്ലി എസ്.ഐ. ആർ. രാഗേഷിനാണ് അന്വേഷണ ചുമതല. എട്ട് അംഗങ്ങളുള്ള പ്രത്യേക സംഘം ശിവസൂര്യയെ തേടി മൈസൂരുവിലെത്തിയിട്ടുണ്ട്. ഇതിനുപിന്നാലെ സംഘം ബംഗളൂരുവിലേക്കും തിരിക്കും.
മൊബൈൽ ഫോൺ വാങ്ങി വെച്ചതിന്റെ പേരിൽ നാടുവിട്ട ശിവസൂര്യ എവിടെയെന്നതിൽ പത്താം ദിവസവും പൊലീസിനും വീട്ടുകാർക്കും നാട്ടുകാർക്കും വ്യക്തത ലഭിച്ചിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച വീടുവിട്ടിറങ്ങിയ 17കാരൻ തൊട്ടടുത്തുള്ള പൂമരം ജംഗ്ഷനിലേക്ക് പോകുന്നത് രണ്ട് പേർ കണ്ടിരുന്നു. ഓഗസ്റ്റ് 8ന് ഉച്ചയ്ക്ക് 12.45-ന് ശേഷം ശിവസൂര്യ അതിവേഗം പോകുന്നത് കണ്ടിരുന്നുവെന്നും, കയ്യിൽ സ്കൂൾ ബാഗ് ഉണ്ടായിരുന്നതിനാൽ അന്ന് ആർക്കും സംശയം തോന്നിയിരുന്നില്ലെന്നുമാണ് അയൽവാസികളുടെ പ്രതികരണം. എന്നാൽ, ജംഗ്ഷനിലെ സി.സി.ടി.വി കാമറകളിൽ കുട്ടിയുടെ ദൃശ്യങ്ങൾ ഒന്നും തന്നെ പതിഞ്ഞിട്ടില്ല.
കാശിയിലേക്കാണെന്ന് പറഞ്ഞാണ് കുട്ടി ഇറങ്ങിയതെങ്കിലും, കുട്ടി മൈസൂരുവിൽ പോയേക്കാമെന്ന സംശയം വീട്ടുകാർ പൊലീസിനോട് പങ്കുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മൈസൂരുവിലേക്ക് തിരിച്ചത്.
ഇതിന് മുൻപ് ചൊക്ലി പൊലീസ് ഒറ്റപ്പാലം, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നേരിട്ടെത്തി അന്വേഷണം നടത്തിയെങ്കിലും യാതൊരുവിധ സൂചനകളും ലഭിച്ചിരുന്നില്ല.
