കുഴൽമന്ദം (പാലക്കാട്) ∙ കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥി അർജുൻ ജീവനൊടുക്കിയ സംഭവത്തില്‍ സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ്. സ്കൂളിലെ അധ്യാപകരുടെയും സഹപാഠികളുടെയും കുട്ടിയുടെ രക്ഷിതാക്കളുടെയും മൊഴി എടുക്കും. അർജുന്റെ ആത്മഹത്യ അധ്യാപകരുടെ മാനസിക പീഡനം മൂലമാണെന്ന ആരേ‍ാപണത്തിൽ പ്രധാനാധ്യാപിക യു.ലിസി, ക്ലാസ് അധ്യാപിക ടി.ആശ എന്നിവരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.

അധ്യാപിക ശകാരിച്ച ശേഷം അസ്വസ്ഥനായ അർജുൻ സ്‌കൂൾ വിട്ടു പോകുമ്പോൾ മരിക്കുമെന്നു പറഞ്ഞ്, തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞുവെന്ന് സഹപാഠിയായ കുട്ടി അധികൃതരെ അറിയിച്ചു. വിഷയം സൈബർ സെല്ലിനെ അറിയിക്കും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും എന്നൊക്കെ ക്ലാസിൽ വച്ചു അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും സഹപാഠി പറഞ്ഞു.

എഇഒയുടെ സാന്നിധ്യത്തിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും പിടിഎയും യോഗം ചേർന്നാണ് അധ്യാപകർക്കെതിരെ നടപടി തീരുമാനിച്ചത്. സ്കൂൾ 4 ദിവസത്തേക്ക് അടച്ചു. നടപടി ആവശ്യപ്പെട്ടു വിദ്യാർഥികൾ സ്കൂളിൽ ശക്തമായ പ്രതിരേ‍ാധസമരം നടത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറോടു നിർദേശിച്ചിട്ടുണ്ട്.

മാത്തൂർ പല്ലഞ്ചാത്തന്നൂർ പൊള്ളപ്പാടം ചരലംപറമ്പ് വീട്ടിൽ അർജുൻ 14നു വൈകിട്ടാണു മരിച്ചത്. അന്നു രാവിലെയാണു മരണത്തിനു കാരണമായെന്ന് ആരോപിക്കുന്ന സംഭവം സ്കൂളിലുണ്ടായത്. അർജുൻ ഉൾപ്പെടെ 4 വിദ്യാർഥികൾ സമൂഹമാധ്യമത്തിൽ അയച്ച സന്ദേശം സംബന്ധിച്ച് ഒരു രക്ഷിതാവ് സ്‌കൂൾ അധികൃതരേ‍ാടു പരാതിപ്പെട്ടിരുന്നു. തുടർന്നു നാലു കുട്ടികളെയും രക്ഷിതാക്കളെയും സ്‌കൂളിൽ വിളിപ്പിച്ചു ശാസിച്ചു വിട്ടു. അതിനു ശേഷവും ക്ലാസ് അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തിയെന്നാണ് ആരേ‍ാപണം. കുട്ടിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചതായി കുടുംബം ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *