കരിപ്പൂർ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താനുള്ള ശ്രമം തടഞ്ഞ് പോലീസ്.സംഭവത്തില്‍ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. അബൂദായില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മുസമ്മില്‍ (23) എന്നയാളാണ് പിടിയിലായത്.
760 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി മൂന്ന് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. 05 മണിക്ക് അബൂദാബിയില്‍ നിന്നെത്തിയ എയര്‍ അറേബിയ വിമാനത്തിലാണ് മുസമ്മില്‍ എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ മുസമ്മിലിനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പോലീസുണ്ടായിരുന്നു. പുറത്തെത്തിയ മുസമ്മില്‍ തന്നെ കൊണ്ട് പോവാന്‍ വന്ന സുഹൃത്തുക്കളോടൊപ്പം
കാറില്‍ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിന്‍റില്‍ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുസമ്മിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ മുസമ്മില്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് വയറ്റിനകത്ത് 3 കാപ്സ്യൂളുകള്‍ കാണാന്‍ കഴിഞ്ഞത്. സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിന് പുറത്ത് ആളുകള്‍ വരുമെന്നായിരുന്നു മുസമ്മിലിനെ അബൂദാബിയില്‍ നിന്നും സ്വര്‍ണ്ണം കൊടുത്തുവിട്ടവര്‍ അറിയിച്ചിരുന്നത്. മുസമ്മിലിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും.
