ചാത്തമംഗലം വെള്ളനൂരിൽ പ്രവർത്തിക്കുന്ന കുന്ദമംഗലം ഗവ. ആർട്സ് ആൻറ് സയൻസ് കോളജിന്റെ പ്രധാന കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളടങ്ങിയ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികൾ പൂർത്തിയായി. ഫെബ്രുവരി 20 തിങ്കളാഴ്ച രാവിലെ 11 നു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഇതിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. നിയോജക മണ്ഡലം എം എൽ എ അഡ്വ. പി ടി എ റഹിം ചടങ്ങിൽ അധ്യക്ഷത വഹിക്കും ഇംഗ്ലീഷ്, എക്കണോമിക്സ് വിഭാഗങ്ങൾക്ക് ആവശ്യമായ ക്ളാസ് മുറികളും ഓഫീസ് സംവിധാനവും ഒരു സെമിനാര് ഹാളും ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്ന ഇരു നിലകളിലായി പ്രവർത്തിക്കും.
നിലവിൽ സർക്കാർ കോളജുകളില്ലാത്ത നിയമ സഭാ നിയോജക മണ്ഡലങ്ങളിൽ കോളജുകൾ തുടങ്ങാനുള്ള സംസ്ഥാന സർക്കാർ തീരുമാനിച്ചതനുസരിച്ച് 2014 ഒക്ടോബർ മാസത്തിലാണ് കുന്നമംഗലം ഗവ. ആർട്സ് ആന്റ് സയൻസ് കോളജ് പ്രവർത്തനമാരംഭിച്ചത്. ചാത്തമംഗലം ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ കെട്ടിടത്തിൽ ആയിരുന്നു തുടക്കം.ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വെള്ളനൂർ കോട്ടോൽ കുന്നിൽ വിലക്കെടുത്ത് നൽകിയ 5 ഏക്കർ 10 സെന്റ് സ്ഥലത്ത് പി ടി എ റഹിം എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഒറ്റ നില കെട്ടിടത്തിലേക്ക് 2018 ജൂൺ മുതൽ കോളജ് പ്രവർത്തനം മാറ്റി. ബഹു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തറക്കല്ലിട്ടു ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ അവർകൾ ഉദ്ഘാടനം ചെയ്ത ഈ കെട്ടിടത്തിലാണ് കോളജ് ഇത് വരെയും പ്രവർത്തിച് വന്നത്.
ബി എ ഡവലപ്മെന്റ് ഇക്കണോമിക്സ്, ബി എ ഇംഗ്ലീഷ്, ബി കോം എന്നീ കോഴ്സുകൾക്കായി 9 ക്ളാസ് മുറികൾ ഈ കെട്ടിടത്തിൽ തികയാതെ വന്നതിനാൽ എം എൽ എ യുടെ തന്നെ ആസ്തി വികസന നിധി ഉപയോഗപ്പെടുത്തി വരാന്തകളിലും മറ്റും താൽക്കാലിക ക്ളാസ് മുറികൾ നിർമ്മിച്ച് പഠനം തുടങ്ങി. എം എൽ എ ഫണ്ട് തന്നെ ഉപയോഗപ്പെടുത്തി ദീർഘ ദൂരം വൈദ്യുതി ലൈനുകൾ വലിച്ച് വിദ്യുച്ഛക്തിയും ലഭ്യമാക്കി. കുടി വെള്ളത്തിനായി ക്യാംപസിൽ പല സ്ഥലത്തും കുഴൽ കിണറുകൾ കുഴിച്ച് നോക്കിയെങ്കിലും വെള്ളം കണ്ടെത്തിയില്ല. 2 വർഷത്തോളം 500 മീറ്റർ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടു കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്തു കൊണ്ടിരുന്നു. പിന്നീട് എം എൽ എ യുടെ ഫണ്ട് ഉപയോഗപ്പെടുത്തി 18 ലക്ഷം രൂപ ചിലവിൽ ഒരു കിലോ മീറ്റർ അകലെ കോട്ടോൽ താഴത്ത് സർക്കാർ വക റവന്യൂ ഭൂമിയിൽ കിണർ കുഴിച്ച് കുടിവെള്ളം ലഭ്യമാക്കി.
എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ മുകളിലേക്ക് രണ്ട് നിലകൾ കൂടി നിർമ്മിക്കാൻ 2019 ലെ ബജറ്റിൽ 5 കോടി രൂപ അനുവദിച്ചു. പ്രവൃത്തി പൂർത്തീകരിച്ച ഈ കെട്ടിടമാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നത്.
ഇതിൽ ഓഫിസ്, പ്രിൻസിപ്പൽ റൂം എന്നിവ ഫർണിഷ് ചെയ്യുന്നതിന് 17 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.പി ടി എ റഹിം എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഒരു ഫുട്ബാൾ ടർഫും ഈ കോളജിലുണ്ട്.
സംസ്ഥാന സർക്കാർ അനുവദിച്ച 95 ലക്ഷം രൂപ ഉപയോഗപ്പെടുത്തി നിർമ്മാണം പുരോഗമിക്കുന്ന ഓപ്പൺ എയർ ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങു നടക്കുന്നത്.സംസ്ഥാന സർക്കാർ അനുവദിച്ച 2.5 കോടി ഉപയോഗപ്പെടുത്തി കോളജിനു ചുറ്റു മതിലും ഗേറ്റും സ്ഥാപിച്ച് കഴിഞ്ഞിട്ടുണ്ട്. ഈ ഫണ്ടിലെ ബാക്കി തുക ഉപയോഗിച് ക്യാമ്പസിനകത്തെ റോഡുകൾ നിർമ്മിക്കുന്ന പ്രവൃത്തി ഉടനെ ആരംഭിക്കും.
കിഫ്ബി ധന സഹായത്തോടെ 9.75 കോടി രൂപ ചിലവിൽ മറ്റൊരു അക്കാദമിക് ബ്ലോക്കും കാന്റീൻ കെട്ടിടവും, വനിതാ ഹോസ്റ്റലും അടുത്ത രണ്ട് മൂന്നു മാസങ്ങൾക്കകം പ്രവർത്തി പൂർത്തീകരിക്കും. ഈ അക്കാദമിക് ബ്ലോക്കിൽ പുതിയ കോഴ്സുകൾ ആരംഭിക്കേണ്ടതായിട്ടുണ്ട്.
2021 ൽ കെ ടി ജലീൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിക്കെ എം എസ് സി മാത്തമാറ്റിക്സ് പ്രോഗ്രാം കൂടി അനുവദിച്ചു. ഇപ്പോൾ 3 യു ജി പ്രോഗ്രാമുകളും ഒരു പി ജി പ്രോഗ്രാമുമാണ് കോളജിൽ നിലവിലുള്ളത്. 397 വിദ്യാർഥികൾ ഇപ്പോൾ ഇവിടെ വിവിധ വിഷയങ്ങളിലായി പഠിക്കുന്നുണ്ട്.
9 സ്ഥിരാധ്യാപകരും 11 ഗസ്റ് അധ്യാപകരും 14 ഓഫിസ് ജീവനക്കാരുമുൾപ്പെടെ 34 പേർ ഇവിടെ ജോലി ചെയ്യുന്നു. കുടുംബശ്രീയുടെ ഒരു സാനിറ്റേഷൻ വർക്കർ വേറെയുമുണ്ട്. വിദ്യാർത്ഥികളുടെ മാനസികാരോഗ്യം നിലനിർത്തുന്നതിന്ന് ജീവനി പദ്ധതിയിലുൾപ്പെടുത്തി ഒരു സൈക്കോളജി കൗൺസിലറുടെ സേവനവും കോളജിൽ ലഭ്യമാക്കിയിട്ടുണ്ട്.
തൊട്ടടുത്ത പിഡഡ് റോഡിൽ നിന്ന് കോളേജിലേക്കുള്ള 600 മീറ്റർ റോഡ് 5.50 മീറ്റർ വീതി ഇല്ലാത്തതാണ് കോളജ് വികസനത്തിന് ഇപ്പോൾ പ്രധാന വെല്ലുവിളി. ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
പാഠ്യ പഠ്യേതര രംഗത്ത് മികച്ച നേട്ടമാണ് കഴിഞ്ഞ വര്ഷങ്ങളിൽ കോളജ് ഉണ്ടാക്കിയിട്ടുള്ളത്. ബി എ ഡെവലപ്മെന്റ് ഇക്കണോമിക്സിൽ അഞ്ചിലധികം യൂണിവേഴ്സിറ്റി റാങ്കുകൾ ഈ കലാലയത്തിലെ വിദ്യാർഥികൾ നേടിയെടുത്തിട്ടുണ്ട്. കോളജ് ടീം 3 വര്ഷം തുടർച്ചയായി യൂണിവേഴ്സിറ്റി തല വുഷു ചാമ്പ്യന്മാരുമായിരുന്നു. ഒരു തവണ യൂണിവേഴ്സിറ്റി തല റഗ്ബി ചാമ്പ്യന്മാരുമായിട്ടുണ്ട്. ഒറീസയിൽ നടന്ന ഇന്റർ യൂണിവേഴ്സിറ്റി റഗ്ബി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടിയ കാലിക്കറ്റ് സർവകലാശാല ടീമിൽ ഈ കോളജിലെ 2 വിദ്യാർഥികൾ അംഗങ്ങളായിരുന്നു.
