മുന്‍ മന്ത്രി എം.എം.മണിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. എം എം മണിയുടേത് ചിമ്പാന്‍സിയുടെ മുഖമാണെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അധിക്ഷേപ പരാമര്‍ശം. മഹിളാ കോണ്‍ഗ്രസ് മണിയുടെ ചിത്രം ചിമ്പാന്‍സിയുടെ ഫോട്ടോയില്‍ ചേര്‍ത്ത് വച്ച് കട്ടൗട്ട് ആക്കിയതിനോടുള്ള പ്രതികരണമായിരുന്നു സുധാകരന്റേത്.

‘ചിമ്പാന്‍സിയുടെ മുഖമല്ലേ അദ്ദേഹത്തിന്റേത്. ഒറിജിനല്‍ അല്ലാതെ കാണിക്കാന്‍ പറ്റുമോ. അതിന് ഞങ്ങളെന്ത് പിഴച്ചു. സൃഷ്ടാവിനോട് പറയുക എന്നല്ലാതെ. മഹിളാ കോണ്‍ഗ്രസിന് തറവാടിത്തമുണ്ട്. മണിക്കതൊന്നും ഇല്ലല്ലോ’ – എന്നിങ്ങനെയായിരുന്നു സുധാകരന്റെ പരാമര്‍ശം. സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് മാപ്പ് പറഞ്ഞത് അവരുടെ മാന്യതയും തറവാടിത്തവും കൊണ്ടാണ്. മണിക്കിതൊന്നും ഇല്ലല്ലോ എന്നും കെ.സുധാകരന്‍ ചോദിച്ചു.

മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ചിലാണ് എം.എം.മണിയെ അധിക്ഷേപകരമായി ചിത്രീകരിച്ചത്. മണിയെ ചിമ്പാന്‍സിയായി ചിത്രീകരിച്ചുള്ള കട്ടൗട്ടുമായാണ് മഹിളാ കോണ്‍ഗ്രസുകാര്‍ എത്തിയത്. ചിമ്പാന്‍സിയുടെ ചിത്രത്തില്‍ എംഎല്‍എയുടെ മുഖം വെട്ടി ഒട്ടിച്ചായിരുന്നു അധിക്ഷേപം. മണിക്കെതിരെ മോശമായ പരാമര്‍ശങ്ങളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. വിവാദമായതോടെ പ്രവര്‍ത്തകര്‍ കട്ടൗട്ട് ഒളിപ്പിച്ചു. ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പാതിവഴിക്ക് മടങ്ങുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ മഹിളാ കോണ്‍ഗ്രസ് പിന്നീട് മാപ്പ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *