കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ലോകകപ്പ് ഫുട്‌ബോൾ ടീം ആരാധകർ തമ്മിലുള്ള വാശിയും തർക്കവും അക്രമത്തിൽ കലാശിച്ചു. വാട്‌സ്ആപ്പ് ഗ്രൂപ്പിലെ തർക്കത്തിന് പിന്നാലെ വീട് കയറി മർദിച്ചതായും വീട്ടുപകരണങ്ങൾ തകർത്തതായും കാണിച്ച് യുവാവ് പോലീസിൽ പരാതി നൽകി. കുറ്റിക്കാട്ടൂർ സ്വദേശിയായ മുഹമ്മദ് ഷാനിസാണ് അക്രമത്തിന് ഇരയായത്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
‘വേൾഡ് കപ്പ് 2026’ എന്ന പേരിൽ കുറ്റിക്കാട്ടൂർ മേഖലയിലെ ഫുട്ബോൾ ആരാധകർക്കായി രൂപീകരിച്ച വാട്‌സ്ആപ്പ് കൂട്ടായ്മയിലെ തർക്കമാണ് ഒടുവിൽ തെരുവ് യുദ്ധമായി മാറിയത്. കഴിഞ്ഞ പതിനാറാം തീയതി രാത്രിയാണ് ഗ്രൂപ്പിൽ ബ്രസീൽ – അർജന്റീന ആരാധകർ തമ്മിൽ കടുത്ത വാക്പോര് നടന്നത്. ഇതിന് പിന്നാലെ രാത്രി പത്തരയോടെ അർജന്റീന ഫാൻസായ രണ്ടുപേർ മുഹമ്മദ് ഷാനിസും സുഹൃത്തും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് ഇരുവരെയും ക്രൂരമായി മർദിച്ചതായാണ് പരാതിയിൽ പറയുന്നത്. മർദനത്തിന് പുറമെ, വീട്ടുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് അക്രമികൾ അടിച്ച് തകർത്തു. വീടിന് നേരെ കല്ലെറിയുകയും ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്തിട്ടുണ്ട്.
