പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ അനുകൂലിച്ച മന്ത്രി വി എൻ വാസവനെ രൂക്ഷമായി വിമർശിച്ച് സമസ്ത യുവജന സംഘടനയായ എസ് വൈ എസ്.വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും ഇരയെ ആശ്വസിപ്പിക്കുന്നതിന് പകരം മന്ത്രി വേട്ടക്കാരന് സിന്ദാബാദ് വിളിക്കുന്നെന്നും മുഖപത്രം സുപ്രഭാതത്തില്‍ വന്ന ലേഖനത്തില്‍ പറഞ്ഞു.

ഒരു സമുദായത്തെ അതിക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ അരമനകള്‍ കയറിയിറങ്ങുന്നത് അപമാനകരമാണെന്നും എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.‘വിദ്വേഷ പ്രചാരണം, വേട്ടക്കാരന് ഹലേലൂയ്യ പാടുന്നവര്‍’ എന്ന തലക്കെട്ടിലാണ് സുപ്രഭാതത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചത്.

കത്തോലിക്കക്കാരൊഴികെയുള്ള ക്രൈസ്തവ പുരോഹിതന്‍മാരില്‍ നിന്നും വിശ്വാസികളില്‍ നിന്നും പാലാ പിതാവിന്‍റെയും താമരശ്ശേരി രൂപതയുടെയും നടപടികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെന്നത് മത സൗഹാര്‍ദം കാത്തു സൂക്ഷിക്കുന്ന കേരള സമൂഹത്തിന് ആശാവഹമാണ്. എന്നാല്‍, മുസ്ലിം സമുദായത്തിനെതിരേ വിദ്വേഷ പ്രചാരണം നടത്തുന്ന തീവ്ര ക്രൈസ്തവ തീവ്രവാദികള്‍ക്ക് ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും തണലൊരുക്കുന്നത് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ഒരു സമുദായത്തെ യാതൊരു പ്രകോപനവും കാരണവുമില്ലാതെ ഏകപക്ഷീയമായി അതിക്രമിച്ചവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുന്നതിന് പകരം അരമനകള്‍ കയറിയിറങ്ങി ഹലേലുയ്യ പാടുന്നത് കേരള നാടിനെ അപമാനിക്കലാണ്. ഈ നാടകം തിരിയാത്തവരാണ് കേരളത്തിലെ മുസ്ലിങ്ങളെന്ന് ധരിച്ചെങ്കില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് മന്ത്രി വി.എന്‍. വാസവന്‍ പാല ബിഷപ്പിനെ സന്ദര്‍ശിച്ചത്. നാര്‍ക്കോട്ടിക് വിവാദം അടഞ്ഞ അധ്യായമാണെന്നും പ്രസ്താവനയുടെ പേരില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ വര്‍ഗീയവാദികളാണെന്നുമായിരുന്നു വാസവന്‍ പറഞ്ഞത്.

ബിഷപ്പുമായി നടത്തിയത് സൗഹൃദ സംഭാഷണമാണെന്നും നാര്‍ക്കോട്ടിക് വിവാദം ചര്‍ച്ചയായില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *