ഈ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നത് അഴിമതിയുടെ ചെളിക്കുണ്ടിൽ വീണ് കിടക്കുന്ന മുഖ്യമന്ത്രി ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഴിഞ്ഞത്ത് നിര്‍മാണത്തിനായി ക്രെയിന്‍ കൊണ്ടുവന്ന കാര്യം വിളിച്ചുപറയാന്‍ ഒന്നര കോടിയോളം രൂപയാണ് സര്‍ക്കാര്‍ ചെലവാക്കി എന്നാൽ കുട്ടികൾക്ക് ഉച്ച ഭക്ഷണം കൊടുക്കാൻ സർക്കാരിന്റെ കയ്യിൽ പണമില്ലെന്ന് സതീശൻ ആരോപിച്ചു.

പ്രമോഷന്‍ വേണ്ടെന്ന് അധ്യാപകര്‍ കൂട്ടത്തോടെ എഴുതി കൊടുക്കുകയാണ്. കുഞ്ഞുങ്ങള്‍ക്ക് ഉച്ചഭക്ഷണം നൽകാൻ പണമില്ലാത്ത മുഖ്യമന്ത്രിയാണ് 40 കാറുകളുടെയും ആയിരം പോലീസുകാരുടെയും അകമ്പടിയില്‍ നടക്കുന്നത്. ഖജനാവില്‍ പട്ടി പെറ്റുകിടക്കുകയാണെങ്കിലും ധൂര്‍ത്തിന് ഒരു കുറവുമില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ അഴിമതി ആരോപിച്ച് യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ഡി.സതീശന്‍.

‘വിഴിഞ്ഞത്ത് നിര്‍മാണത്തിനായി ക്രെയിന്‍ കൊണ്ടുവന്ന കാര്യം വിളിച്ചുപറയാന്‍ ഒന്നരക്കോടിയോളം രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് ക്രെയിനിന് സ്വീകരണം നല്‍കിയത്. വലിയ പന്തലൊക്കെ കെട്ടി പച്ചക്കൊടി വീശുകയാണ്. മനുഷ്യന് നാണംവേണ്ടേ? ഗതികേടുകൊണ്ട് എനിക്ക് അടുത്തുനില്‍ക്കേണ്ടിവന്നു. വിഴിഞ്ഞത്ത് നിങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പറയാനാണ് ഞാന്‍ പോയത്. അത് ഞങ്ങളുടെ ഉമ്മന്‍ചാണ്ടി കൊണ്ട് വന്നതാണ്’, സതീശന്‍ പറഞ്ഞു

2019-ല്‍ കപ്പല്‍ വരേണ്ടതാണ് അവിടെ. നാല് കൊല്ലം വൈകിപ്പിച്ച ശേഷം ക്രെയിന്‍ വന്നപ്പോള്‍ വലിയ സ്വീകരണം നല്‍കിയരിക്കുകയാണ്. ഇനിയിപ്പോൾ ജനസദസ്സ് എന്ന പേരില്‍ 140 മണ്ഡലങ്ങളിലും കെഎസ്ആര്‍ടിസി ബസില്‍ പോകുകയാണെന്നാണ് പറയുന്നത്. കെഎസ്ആര്‍ടിസിയില്‍ പോകുമ്പോള്‍ ശ്രദ്ധിക്കണം. അവര്‍ വഴിയില്‍ നിര്‍ത്തും. കാരണം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം കിട്ടിയിട്ട് രണ്ട് മാസമായി, സതീശൻ പറഞ്ഞു.

4000 കോടി രൂപ കേരളത്തിലെ ജീവനക്കാര്‍ക്കും ശമ്പളക്കാര്‍ക്കും നല്‍കാനുണ്ട്. ഇതിലെല്ലാം ഈ സര്‍ക്കാരിന് റെക്കോര്‍ഡുണ്ട്. 77000 പേര്‍ പെന്‍ഷന്‍ കുടിശ്ശിക കിട്ടാതെ മരിച്ചു പോയെന്നും സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *