മുംബൈ: ഹിന്ദു പെൺകുട്ടികൾ അപരിചിതരുടെ ജിമ്മിൽ പോകരുതെന്ന ആഹ്വാനവുമായി ബിജെപി നേതാവ്. മഹാരാഷ്ട്രയിലെ ബിജെപി നേതാവും നിയമസഭാംഗവുമായ ഗോപിചന്ദ് പഠ്ലാക്കറാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഹിന്ദു പെൺകുട്ടികൾ വീട്ടിലിരുന്ന് യോഗ ചെയ്താൽ മതിയെന്നും ഗോപിചന്ദ് പഠ്ലാക്കർ കൂട്ടിച്ചേർത്തു. ബീഡിൽ നടന്ന ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് ബിജെപി നേതാവിന്റെ വിവാദ പരാമർശങ്ങൾ.
ഹിന്ദു പെൺകുട്ടികളെ വഴിതെറ്റിക്കാനും വഞ്ചിക്കാനും ചിലർ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ബിജെപി നേതാവ് ആരോപിച്ചു. അതിനാലാണ് ഹിന്ദു പെൺകുട്ടികൾ ജിമ്മിൽ പോകരുതെന്ന് പറയുന്നതെന്നും പഠ്ലാക്കർ വിശദീകരിക്കുന്നു.
‘വലിയൊരു ഗൂഢാലോചനയാണ് നടക്കുന്നത്. അത് നന്നായി മനസ്സിലാക്കണം. നന്നായി സംസാരിക്കുന്നവരെയും പെരുമാറുന്നവരെയും പെട്ടെന്ന് വിശ്വസിക്കരുത്. ജിമ്മിലെ ട്രെയ്നർമാരെ ശ്രദ്ധിക്കണം. വീട്ടിൽ ജിമ്മിൽ പോകുന്ന യുവതികളുണ്ടെങ്കിൽ അവരെ ഉപദേശിക്കണം. പെൺകുട്ടികൾ വീട്ടിലിരുന്ന് യോഗ ചെയ്താൽ മതി. ജിമ്മിൽ പോകേണ്ട ആവശ്യമില്ല. കാരണം, ജിമ്മിലുള്ളവർ നിങ്ങളെ വഞ്ചിക്കും. നിങ്ങളോട് അനീതി കാണിക്കും’–പഠ്ലാക്കർ പറഞ്ഞു.
കോളജുകളിൽ ഐഡന്റിറ്റി കാർഡില്ലാതെ വരുന്നവരെ തടയണമെന്നും അവരെ അകത്തേക്ക് വിടരുതെന്നും പഠ്ലാക്കർ കൂട്ടിച്ചേർത്തു. ഇതാദ്യമല്ല, പഠ്ലാക്കർ വിവാദ പ്രസ്താവനകൾ നടത്തുന്നത്. സെപ്റ്റംബറിൽ എൻസിപി–എസ്പി നേതാവ് ജയന്ത് പട്ടീലിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയത് വലിയ വിവാദമായിരുന്നു.
