ട്രോൾ വിഡിയോകളിലൂടെ ശ്രദ്ധേയനായ യുട്യൂബ് വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ ഒളിവിലെന്ന് പൊലീസ്. വെട്ടിയാറിനെതിരെ ബലാത്സംഗപ്പരാതി നൽകിയ കൊല്ലം സ്വദേശിയായ യുവതിയുടെ രഹസ്യമൊഴി ഇതിനിടെ കോടതി രേഖപ്പെടുത്തി. ശ്രീകാന്തിനെ കണ്ടെത്താനായി ഇയാളുടെയും സുഹൃത്തുക്കളുടെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ബലാത്സംഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണെന്നാണ് വിവരം. മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ എത്തും മുമ്പേ പിടികൂടാനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാണ് ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴിയെടുത്തത്. അവരുടെ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് വിശദമായി മൊഴി രേഖപ്പെടുത്തിയത്. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് എറണാകുളം സെൻട്രൽ പൊലീസ് ശ്രീകാന്തിനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി ആലുവയിലെ ഫ്ലാറ്റിലും കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലുമെത്തിച്ചു പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ജനുവരിയിലും ഡിസംബറിലുമായിരുന്നു പീഡനം.
