
വെളുത്ത ഡ്രാഗണിന്റെ ചിറകിലേറി സുനിത വില്യസും സംഘവും ഭൂമിയിൽ പറന്നിറങ്ങി. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 3.27ന് ഫ്ലോറിഡയിലെ ടാലഹാസിക്ക് സമീപമായിരുന്നു ചരിത്ര ലാൻഡിംഗ്.9 മാസമായി മനുഷ്യരാശിയുടെ നെഞ്ചിടിപ്പ് കൂട്ടിയ ബഹിരാകാശ ത്രില്ലറിൽ സുനിതയ്ക്കൊപ്പം ബുച്ച് വിൽമോറും നിക്ക് ഹേഗും അലക്‌സാണ്ടർ ഗോർബുനോവും താരങ്ങൾ. ഇലോൺ മസ്‌കിന്റെ ഡ്രാഗൺ പേടകം (ക്രൂ ഡ്രാഗൺ – ഫ്രീഡം) കൺമുന്നിലെ ചരിത്രമാകുന്ന നിമിഷം കൂടിയായി.യാത്രാ പേടകത്തിലെ തകരാർ കാരണം 2024 ജൂൺ മുതൽ നിലയത്തിൽ കുടുങ്ങിയതാണ് സുനിതയും വിൽമോറും. നിക്ക് ഹേഗും ഗോർബുനോവും സെപ്തംബറിലാണ് നിലയത്തിലെത്തിയത്.റിക്കവറി കപ്പലിൽ എത്തിച്ച പേടകത്തിൽ നിന്ന് ഓരോരുത്തരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. എല്ലാവരും സന്തോഷത്തിലാണ് ഭൂമിയിൽ സ്പർശിച്ചത്. പുറത്തെത്തിച്ച യാത്രികരെ സ്ട്രെച്ചറിൽ മാറ്റുകയായിരുന്നു.യാത്രികരെ പുറത്തെത്തിച്ച് നിവർന്ന് നിർത്തിയ ശേഷമാണ് ഇവരെ സ്ട്രെച്ചറിൽ മാറ്റിയത്. നിക് ഹേഗിനെയാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നാലെ അലക്സാണ്ടർ ഗോർബുനോവിനെ എത്തിച്ചു. മൂന്നാമതാണ് സുനിത വില്യംസിനെ പുറത്തെത്തിച്ചത്. ഏറ്റവും ഒടുവിൽ ബുച്ച് വിൽമോറിനെയും പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഹെലികോപ്ടറിൽ തീരത്തേക്ക് എത്തിക്കും. തുടർന്ന് വിമാനത്തിൽ ഹൂസ്റ്റണിൽ എത്തിക്കും. പിന്നാലെ വൈദ്യപരിശോധനകൾക്കായി ഇവരെ വിധേയരാക്കും.