വാഗമണ്‍ ഓഫ് റോഡ് ഡ്രൈവ് കേസില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കുമെന്ന് ഇടുക്കി ആര്‍ ടി ഒ രമണന്‍ അറിയിച്ചു. വാഗമണ്ണില്‍ സംഘടിപ്പിച്ച ഓഫ് റോഡ് റെയ്സില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് ജോജു ജോര്‍ജിനെതിരെ നടപടിക്കൊരുങ്ങുന്നത്.

ഇക്കഴിഞ്ഞ പത്താം തീയതി ഇടുക്കി ആര്‍ ടി ഒജോജു ജോര്‍ജിനെതിരെ നോട്ടീസ് അയച്ചിരുന്നു. ലൈസന്‍സും വാഹനത്തിന്റെ രേഖകളുമായി ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ആര്‍ ടി ഒ ഓഫീസില്‍ എത്തുമെന്നാണ് ജോജു അറിയിച്ചത്. എന്നാല്‍ ചൊവ്വാഴ്ച ഹാജരായില്ല. എത്തുകയില്ലെന്ന കാര്യം അറിയിക്കാനും തയ്യാറായില്ല. ലൈസന്‍സ് റദ്ദാക്കുന്നതിന് മുമ്പ് കേസില്‍ ഉള്‍പ്പെട്ടയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നാണ് നിയമം.

അതേസമയം, പരിപാടി സംഘടിപ്പിച്ച നടന്‍ ബിനു പപ്പുവിനും നോട്ടീസ് നല്‍കിയിരുന്നു. ഇവരും എത്താത്തതിനെ തുടര്‍ന്നാണ് നടപടികളിലേക്ക് കടക്കാന്‍ ആര്‍ ടി ഒ തീരുമാനിച്ചത്. ആറ് മാസം വരെ ലൈസന്‍സ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ജോര്‍ജ് ചെയ്തതെന്നാണ് ആര്‍ ടി ഒ അധികൃതര്‍ അറിയിക്കുന്നത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ല കളക്ടറും മോട്ടോര്‍ വാഹന വകുപ്പും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *