തിരുവനന്തപുരം: കുടില്‍ വ്യവസായം പോലെയാണ് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ബോംബ് ഉണ്ടാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. എല്ലായിടത്തും സ്റ്റീല്‍ ബോംബുകള്‍ ഉണ്ടാക്കിവെക്കുകയാണ്. എത്ര പാര്‍ട്ടിക്കാര്‍ കൊല്ലപ്പെട്ടു? എത്ര പാര്‍ട്ടിക്കാരുടെ കയ്യും കാലും പോയി? തൊഴിലുറപ്പ് സ്ത്രീകള്‍, കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ തുടങ്ങിയ നിരപരാധികളാണ് ബോംബ് രാഷ്ട്രീയത്തിന് ഇരയാക്കപ്പെടുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

തലശേരിയില്‍ തേങ്ങ പെറുക്കുന്നതിനിടെ വയോധികന്‍ സ്ഫോടനത്തില്‍ മരിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷം സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്റ്റീല്‍ പാത്രങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ കണ്ടാല്‍ തുറന്നുനോക്കരുതെന്ന് കണ്ണൂരിലെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കണമെന്ന് സതീശന്‍ പറഞ്ഞു.

എരഞ്ഞോളി ബോംബ് സ്‌ഫോടനത്തില്‍ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രവൃത്തികളെയും തടയുന്നതിന് ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. വെടിമരുന്നുകളും സ്ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മ്മാണവും മറ്റും നടത്തുന്നവര്‍ക്ക് എതിരായി മുഖം നോക്കാതെ നടപടി എടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *