കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചു. സ്‌കൂളിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയാണ് വിളന്തറയിലെ വീട്ടിലേക്ക് മിഥുന്റെ ഭൗതികശരീരം വിലാപയാത്രയായി എത്തിച്ചത്. സഹപാഠികളും അധ്യാപകരും നാട്ടുകാരുമുള്‍പ്പെടെ നൂറ് കണക്കിന് ആളുകളാണ് വിങ്ങിപ്പൊട്ടി മിഥുന് ആദരാജ്ഞലി അര്‍പ്പിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിഥുന്റെ അച്ഛമ്മ മണിയമ്മയെ തിരികെ വീട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിലായിരിക്കും മിഥുന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ശാസ്താംകോട്ട ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പന്ത്രണ്ട് മണിയോട് അടുപ്പിച്ചാണ് സ്‌കൂളിലേക്ക് എത്തിച്ചത്.

കുവൈറ്റില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് അമ്മ സുജ രാവിലെ എത്തിയത്. സുജയെ കാത്ത് ബന്ധുക്കളും ഇളയമകനും വിമാനത്താവളത്തിലുണ്ടായിരുന്നു. മകനെ കണ്ട് സുജ അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അടുത്ത ബന്ധുക്കളും സുജയെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ സങ്കടപ്പെട്ടു. പൊലീസ് സഹായത്തോടെയാണ് സുജ കൊച്ചിയില്‍ നിന്നും കൊല്ലത്തേക്ക് റോഡു മാര്‍ഗം യാത്ര തിരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *