ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിനുള്ളില്‍ മര്‍ദനം. പ്രതി അസ്ഫാക്ക് ആലത്തിനാണ് മര്‍ദനമേറ്റത്. സഹതടവുകാരനായ രഹിലാല്‍ രഘുവാണ് മര്‍ദ്ദിച്ചത്.

നീ കൊലപാതക കേസിലെ പ്രതിയാണെന്ന് പറഞ്ഞ് കയ്യില്‍ ഉണ്ടായിരുന്ന സ്പൂണ്‍ ഉപയോഗിച്ച് തലയിലും മൂക്കിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആലുവയില്‍ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി മാര്‍ക്കറ്റിന് സമീപം ഉപേക്ഷിച്ച കേസിലെ പ്രതിയാണ് അസ്ഫാക്ക് ആലം.

ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചിരുന്നു. ജൂലൈ 28നായിരുന്നു അതിഥി തൊഴിലാളികളുടെ അഞ്ച് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസില്‍ ഏകദേശം 800 പേജോളം വരുന്ന കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്.

കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. പോക്‌സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

അഞ്ചുവയസുകാരിയെ പീഡനത്തിന് ശേഷം കഴുത്തു മുറുക്കി കൊലപ്പെടുത്തിയെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. കുട്ടിയുടെ സ്വകാര്യ ഭാഗത്തിലും തലയില്‍ കല്ലുകൊണ്ട് ഇടിച്ചതിന്റെ മുറിവുകളുമുണ്ട്. കഴുത്തു ഞെരിച്ചാണ് കൊലപാതകം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *