ഉത്തർപ്രദേശിലെ ബിജെപി എം.എൽ.എ ഇന്ദ്ര പ്രതാപ് തിവാരിക്ക് വ്യാജ മാർക്ക് ലിസ്റ്റ് നൽകി കോളജില്‍ പ്രവേശനം നേടിയ കേസിൽ അഞ്ചു വർഷം തടവ് ശിക്ഷ വിധിച്ചു. 8000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. സ്പെഷ്യല്‍ ജഡ്ജി പൂജ സിങ് ആണ് വിധി പറഞ്ഞത്.അയോധ്യയിലെ ഗോസൈഗഞ്ചിൽ നിന്നുള്ള എംഎൽഎയാണ് ഇന്ദ്ര പ്രതാപ് തിവാരി.
അയോധ്യയിലെ സകേത് ഡിഗ്രി കോളജ് പ്രിൻസിപ്പൽ യദുവംശ് രാം ത്രിപാഠി 1992ലാണ് പരാതി നല്‍കിയത്. രണ്ടാം വർഷ ബിരുദ പരീക്ഷയിൽ പരാജയപ്പെട്ട തിവാരി വ്യാജ മാർക്ക് ഷീറ്റ് നൽകി മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചെന്നാണ് കേസ്.
28 വർഷം മുന്‍പുള്ള കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
. കേസിന്റെ കുറ്റപത്രം 13 വര്‍ഷത്തിന് ശേഷമാണ് സമര്‍പ്പിച്ചത്. ഇതിനിടെ പല രേഖകളും കാണാതായി. വിചാരണക്കിടെ കോളജ് പ്രിൻസിപ്പൽ മരിച്ചു. സാകേത് കോളജിലെ അന്നത്തെ ഡീൻ മഹേന്ദ്ര കുമാർ അഗർവാളും മറ്റ് സാക്ഷികളും തിവാരിക്കെതിരെ മൊഴി നൽകി. വിചാരണക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കേസിലെ വിധി വന്നത്.