തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവ്. കൊല്ലം പാരിപ്പള്ളി കിഴക്കേ നില മിഥുന്‍ ഭവനത്തില്‍ മിഥുന്‍(26) എന്നയാള്‍ക്കാണ് ശിക്ഷ ലഭിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 35,000 രൂപ പിഴയും പ്രതി ഒടുക്കണം. തിരുവനന്തപുരം അതിവേഗ പ്രത്യേക ജഡ്ജി ആര്‍.രേഖ ആണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നല്‍കണം.ലീഗല്‍ സര്‍വീസസ് അതോറിട്ടി നഷ്ടപരിഹാരം നല്‍കണമെന്നും വിധിയിലുണ്ട്.2021 നവംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്.വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകേറിയ പ്രതി കുട്ടിയുടെ ഉടുപ്പും അടി വസ്ത്രങ്ങളും വലിച്ച് കീറി പീഡിപ്പിക്കുകയായിരുന്നു. സംഭവം കണ്ട് വന്ന അമ്മ ബഹളം വെച്ചെങ്കിലും പ്രതി കുട്ടിയെ വിട്ടില്ല. അമ്മ നിലവിളിച്ച് നാട്ടുകാരെ കൂട്ടിയപ്പോള്‍ കുട്ടിയെ വീട്ടിലേക്ക് വലിച്ചെറിഞ്ഞിട്ട് പ്രതി രക്ഷപ്പെട്ടു. ഇതില്‍ കുട്ടിക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു.സംഭവത്തിനുശേഷം പ്രതിയെ ഭയന്ന് വീട്ടുകാര്‍ പരാതിനല്‍കിയില്ല. കുട്ടി പഠിക്കുന്ന സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ആണ് ഇവരെ കൂട്ടി പള്ളിക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയെന്ന് അറിഞ്ഞ പ്രതി വീട്ടില്‍ വന്ന് വീട്ടുകാരെ മര്‍ദ്ദിക്കുകയും പരാതി പിന്‍വലിക്കണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കോടതി വിചാരണ സമയത്ത് പ്രതിക്കെതിരെ മൊഴി നല്‍കിയാല്‍ കൊന്നുകളയും എന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാലും കുട്ടിയും വീട്ടുകാരും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് റിമാന്‍ഡിലാണ് വിചാരണ നടത്തിയത്.ഇരുപതിലധികം കേസുകളില്‍ പ്രതിയായ മിഥുനെ ആദ്യമായാണ് ഒരു കേസില്‍ ശിക്ഷിക്കുന്നത് . മോഷണം, മയക്കുമരുന്ന് വില്‍പ്പന, ബലാത്സംഗം, അടിപിടി, പിടിച്ച് പറി തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *