കൊല്ലം: അഞ്ചലില്‍ നടുറോഡില്‍ യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമര്‍ദ്ദനം. പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു വിഷ്ണുവിനെ തല്ലി ചതച്ചത്. ഏരൂര്‍ സ്വദേശിയായ ചിത്തിര ഷൈജുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചത്. കല്ലുകൊണ്ട് തലക്കും ശരീരത്തിലും അടിച്ചാണ് പരുക്കേല്‍പ്പിച്ചത്.ഇന്നലെ അഞ്ചല്‍ പനച്ചിവിളയിലാണ് രാത്രി ആളുകള്‍ നോക്കിനില്‍ക്കെ അക്രമം അരങ്ങേറിയത്. ഇവര്‍ തമ്മില്‍ പണത്തെ ചൊല്ലി ഇവിടെ വെച്ച് തര്‍ക്കമുണ്ടായി. പിന്നാലെ വിഷ്ണു ബൈക്കില്‍ കയറി ഇവിടെ നിന്ന് പോകാന്‍ ശ്രമിച്ചപ്പോഴാണ് ഷൈജുവും സംഘവും ചേര്‍ന്ന് മര്‍ദ്ദിച്ചത്. വിഷ്ണുവിനെ ആക്രമിച്ച ശേഷം ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഷൈജുവിനെയും സംഘത്തെയും നാട്ടുകാര്‍ തടഞ്ഞ് പൊലീസില്‍ ഏല്‍പ്പിച്ചത്.

ഷൈജു പണം സ്ഥിരമായി പലിശയ്ക്ക് കൊടുക്കുന്നയാളാണ്. അഞ്ചലില്‍ തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വിഷ്ണു. നാട്ടുകാര്‍ വന്നതുകൊണ്ട് മാത്രമാണ് താന്‍ ജീവനോടെ രക്ഷപ്പെട്ടത് എന്ന് മര്‍ദനത്തില്‍ പരുക്കേറ്റ വിഷ്ണു പറഞ്ഞു.വിഷ്ണു ഷൈജുവിന്റെ പക്കല്‍ നിന്നും പണം പലിശയ്ക്ക് കടം വാങ്ങിയിരുന്നു. ഇതിന്റെ പലിശ മുടങ്ങിയതിനെ ചൊല്ലി ഇരുവരും തമ്മില്‍ നേരത്തേ തന്നെ തര്‍ക്കമുണ്ടായിരുന്നു .നിരവധി കേസുകളില്‍ പ്രതിയായ സൈജുവിനെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച നിയമ നടപടി നടക്കുന്നതിനിടെയാണ് വീണ്ടും അതിക്രമം നടത്തിയത്. ഷൈജു ഇപ്പോള്‍ അഞ്ചല്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. യുവാവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് വധശ്രമം അടക്കം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *