കേരളത്തിലെ ആദ്യ ട്രാന്‍സ് വുമൺ എംബിബിഎസ് ഡോക്ടർ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പാലക്കാട് അകത്തേത്തറ സ്വദേശി ഡോ വിഭ ഉഷ രാധാകൃഷ്ണന്‍. ആർ വിപിൻ എന്ന പേരിൽ നിന്ന് ഡോ.വിഭയിലേക്ക് എത്താൻ സഹിച്ചത് ഒട്ടേറെ കഷ്ടപ്പാടുകൾ. കുടുംബത്തിന്റെ പിന്തുണയാണ് അവനില്‍ നിന്ന് അവളിലേക്കുള്ള ദൂരം പിന്നിടാൻ വിഭയ്ക്ക് കരുത്തേകിയത്.പെണ്ണാവാന്‍ കൊതിക്കുന്ന ഹൃദയം. ആണ്‍ ശരീരത്തോടൊപ്പം പെണ്‍ ഹൃദയത്താല്‍ ജീവിച്ചത് 20 വര്‍ഷം. ആരോട് പറയണമെന്നറിയാത്ത ദിവസങ്ങള്‍. ആഗ്രഹം വിപിന്‍ തുറന്നു പറഞ്ഞത് അമ്മയോട് തന്നെ. ആദ്യം അമ്പരന്നെങ്കിലും മകനില്‍ നിന്ന് മകളിലേക്കുള്ള സഞ്ചാരത്തിനായി അമ്മ ഒപ്പം നിന്നു.മൂത്തത് ആണ്‍കുട്ടി ആയിരുന്നു. രണ്ടാമത്തേത് മകള്‍ ആകണമെന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നു. കുട്ടിയെ എടുത്തിട്ട് ആണ്‍കുട്ടി ആണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഒരു വിഷമത്തോടെയാണ് ഞാന്‍ മൂളിയത്. ഇപ്പോള്‍ എനിക്ക് മകളെ കിട്ടി”- അമ്മ ഉഷ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സഹപാഠികളും സഹോദരനും കുടുംബവും ഒപ്പം പിന്തുണച്ചു. പഠന നാളുകളിലെ ഹോര്‍മോണ്‍ തെറാപ്പി. വേദനകള്‍ കടിച്ചമര്‍ത്തി ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കി. ഇപ്പോൾ വീടിനടുത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്നു. പലതും സഹിക്കേണ്ടിവന്നു. സമൂഹം ഇതൊന്നും ഉള്‍ക്കൊള്ളുന്ന നിലയ്ക്ക് ഇന്നും എത്തിയിട്ടില്ല. ആത്മവിശ്വാസം കൈവിടാതെ വിഭ ഉപരിപഠനത്തിനായി വിദേശ യാത്രയ്ക്കൊരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *