തിരുവനന്തപുരം: സമാധി വിവാദത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. ഹൃദയ വാള്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളില്‍ മുറിവുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഈ അസുഖങ്ങള്‍ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കില്‍ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറന്‍സിക് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഗോപന്റെ മരണം വിവാദമാവുകയും കല്ലറ പൊളിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയുമായിരുന്നു. നേരത്തെ, പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ 17 നായിരുന്നു കല്ലറ തുറന്ന് ഗോപന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചത്. കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. അന്നേ ദിവസം രാവിലെ 9 മണിയോടെയാണ് പൊലീസും ജില്ലാ ഭരണകൂടവും നടപടികള്‍ പൂര്‍ത്തിയാക്കിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ അസ്വഭാവികതയില്ലെന്ന് വ്യക്തമായതോടെ മകന്‍ സനന്ദന്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും വളരെയധികം വിഷമമുണ്ടെന്നും സനന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *