ചെന്നൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയുമായുള്ള സഖ്യസാധ്യതകൾ തള്ളിക്കളഞ്ഞ് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ). ബിജെപിയുമായി സഖ്യമുണ്ടാക്കാൻ പാർട്ടി അധ്യക്ഷൻ വിജയ്ക്ക് മേൽ കടുത്ത സമ്മർദമുണ്ടായിരുന്നുവെന്നും എന്നാൽ അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും ടിവികെ പ്രചാരണ വിഭാഗം ജനറൽ സെക്രട്ടറി അരുൺ രാജ് പറഞ്ഞു.

സിബിഐ അന്വേഷണങ്ങളിലൂടെയും സിനിമയുമായി ബന്ധപ്പെട്ട തടസങ്ങളിലൂടെയും വിജയ്‌യെ സമ്മർദത്തിലാക്കാൻ ബിജെപി ശ്രമിച്ചതായി അരുൺ രാജ് ആരോപിച്ചു. ‘‘വർഗീയ ശക്തികളുമായി സഖ്യമുണ്ടാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള ഭരണകക്ഷികളെ ഒരുപോലെ എതിരാളികളായി പ്രഖ്യാപിക്കാൻ വലിയ ധൈര്യം വേണം. ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായാണ് വിജയ് കാണുന്നത്’’ – അരുൺ രാജ് പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിൽ തമിഴ്‌നാട്ടിലെ കരൂരിൽ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് സിബിഐ വിജയ്‌യെ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നുള്ള സമ്മർദങ്ങൾ അതിജീവിച്ചാണ് വിജയ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതെന്ന് പാർട്ടി അവകാശപ്പെടുന്നു.

ഡിഎംകെ സഖ്യചർച്ചകൾ നേരത്തെയാക്കിയത് ടിവികെയ്ക്ക് ലഭിക്കുന്ന ജനപിന്തുണയിൽ ഭയന്നാണെന്ന് അരുൺ രാജ് പരിഹസിച്ചു. തോൽക്കാൻ പോകുന്ന പാർട്ടികളുമായാണ് ഡിഎംകെ സഖ്യം ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ ഇത്തവണ ഡിഎംകെ സഖ്യവും എഐഎഡിഎംകെ – ബിജെപി സഖ്യവും വിജയ്‌യുടെ ടിവികെയും തമ്മിലുള്ള ത്രികോണ പോരാട്ടത്തിനാണ് വഴിതുറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *