കണ്ണൂര്‍ രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു പകലാണ് ഇന്ന് കടന്നുപോയത്. കണ്ണൂര്‍ സീറ്റില്‍ നിന്ന് കെ. സുധാകരനെ മാറ്റിയെന്ന വാര്‍ത്തയില്‍ തുടങ്ങിയ അങ്കലാപ്പ്, പ്രവര്‍ത്തകരുടെ പ്രതിഷേധത്തിലും ആവേശക്കടലിളക്കത്തിനുമാണ് സാക്ഷ്യം വഹിച്ചത്. ഒടുവില്‍ പാര്‍ട്ടിക്ക് വഴങ്ങാന്‍ തീരുമാനിച്ചുവെന്ന് കെ സുധാകരന്‍ തന്നെ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് ഒരു പകല്‍ നീണ്ടുനിന്ന നാടകീയ രംഗങ്ങള്‍ക്ക് അന്ത്യമായത്. ഒടുവില്‍ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തെത്തിയപ്പോള്‍ പ്രതീക്ഷിച്ചതുപോലെ കെ സുധാകരന്റെ പേര് ഇല്ലാതിരിക്കുകയും പകരം ടി ഒ മോഹനന്റെ പേര് ഉറപ്പിക്കപ്പെടുകയും ചെയ്തു.
രാവിലെ കണ്ണൂര്‍ ഉണര്‍ന്നത് കെ. സുധാകരന്‍ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന അപ്രതീക്ഷിത വാര്‍ത്ത കേട്ടുകൊണ്ടായിരുന്നു. പകരം കണ്ണൂര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ടി.ഒ. മോഹനന്റെ പേര് ഉയര്‍ന്നുവന്നതോടെ സുധാകരന്‍ ക്യാമ്പ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും വാര്‍ത്ത പടര്‍ന്നതോടെ ഡിസിസി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. പ്രിയ നേതാവിനെ മാറ്റുന്നതിനെതിരെ മുദ്രാവാക്യങ്ങളുമായി പ്രതിഷേധം കടുപ്പിച്ചു.
പതിനൊന്ന് മണിയോടെ പുറത്തിറങ്ങുമെന്ന് കരുതിയ സ്ഥാനാര്‍ത്ഥി പട്ടിക നീണ്ടുപോയത് ആകാംക്ഷ ഇരട്ടിയാക്കി. എന്നാല്‍ ഉച്ചയോടെ കാറ്റ് മാറിവീശി. സുധാകരന്‍ തന്നെ വീണ്ടും ജനവിധി തേടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ പ്രതിഷേധം ആഹ്ലാദത്തിന് വഴിമാറി.
ഒടുവില്‍ എല്ലാ ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട് കെ. സുധാകരന്‍ തന്നെ രാത്രിയോടെ രംഗത്തെത്തി. പാര്‍ട്ടി തീരുമാനത്തിന് താന്‍ വഴങ്ങുമെന്നും, പാര്‍ട്ടി നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥിയെ പൂര്‍ണ്ണമായി പിന്തുണയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചതോടെ ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് തിരശ്ശീല വീണു. ഏവരും കാത്തിരുന്ന രണ്ടാംഘട്ട പട്ടിക രാത്രിയോടെയാണ് നേതൃത്വം പുറത്തുവിട്ടത്. സുധാകരന് മാത്രമല്ല അടൂര്‍ പ്രകാശിന്റെ വാശിക്കും നേതൃത്വം വഴങ്ങിയില്ല. എം പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കരുതെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിനെ പാര്‍ട്ടി നേതൃത്വം പൂര്‍ണമായി അംഗീകരിച്ചതായി വേണം പട്ടിക പുറത്തുവരുമ്പോള്‍ വിലയിരുത്താന്‍.
