കൊല്ലം: യുവ ഡോക്ടർ വന്ദന ദാസ് കൊലപാതക കേസിൽ പ്രതി സന്ദീപിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് സന്ദീപിനെ 3 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. അതേസമയം സന്ദീപിന് വൈദ്യസഹായം അടക്കം നൽകാനുംപ്രതിയെ 23 ന് ഓൺലൈനായി കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദ്ദേശമുണ്ട്.
പ്രതി കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ക്രൈംബ്രാഞ്ച് സംഘം വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയ്ക്കാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. കൊലപാതകവും അതിനുശേഷം നടന്ന കാര്യങ്ങളും പ്രതി പൊലീസിനോട് വിവരിച്ചു.
പ്രതിയെ അഞ്ച് ദിവസത്തേയ്ക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ശ്വാസകോശത്തിൽ തുളച്ചുകയറിയ ആഴത്തിലുള്ള മുറിവാണ് വന്ദനയുടെ മരണത്തിന് കാരണമായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ 10 ന് പുലർച്ചെ 4.40 നായിരുന്നു കൊലപാതകം.
