
കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. ജില്ലയുടെ പല ഭാഗത്തും പലയിടത്തും നാശനഷ്ടം. കൊയിലാണ്ടി തുറമുഖത്തുനിന്നു മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. നടക്കാവ് നാലുകുടിപ്പറമ്പ് ഹംസക്കോയ (65) ആണ് മരിച്ചത്. മൃതദേഹം ബീച്ച് ആശുപത്രിയിൽ. രണ്ടു പേർക്കു പരുക്കേറ്റു.ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് ജില്ലയിൽ മഴ കനത്തത്. രാത്രിയിലുടനീളം പലയിടത്തും നിർത്താതെ മഴ പെയ്തതോടെ മഴക്കെടുതികളുടെ റിപ്പോർട്ടുകളും പുറത്തുവന്നു. മലയോരമേഖലകളിൽ കനത്ത മഴയാണ് ഉണ്ടായത്. മുക്കം, താമരശ്ശേരി മേഖലകളിലും മഴയിൽ നാശനഷ്ടമുണ്ടായി. പലയിടത്തും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. രാവിലെ ജില്ലയുടെ വിവിധ മേഖലകളിൽ ഗതാഗതതടസ്സവും ഉണ്ടായി.
കോട്ടുളി കെ.പി.മേനോൻ റോഡിൽ വീടിനു മുകളിൽ തൊട്ടടുത്ത വീട്ടിലെ മതിൽ ഇടിഞ്ഞുവീണു. കടംകുന്നത്ത് വത്സലയുടെ വീടിനു മുകളിലാണ് മതിൽ ഇടിഞ്ഞുവീണത്. ഇടിമിന്നലിൽ ചെക്യാട് രണ്ടു വീടുകളിലെ വയറിങ് കത്തിനശിച്ചു. ചെക്യാട് കൊയമ്പ്രം പാലത്തിനു സമീപം നടുത്തെ തുണ്ടിയിൽ ശ്രീധരൻ, ശാന്ത എന്നിവരുടെ വീടുകളിലാണ് ഇടിമിന്നലിനെത്തുടർന്ന് വയറിങ്ങിൽ പൊട്ടിത്തെറിയുണ്ടായത്. കുറ്റിക്കാട്ടൂരിൽ ബസ് ബേയിൽ വെളളം കയറി.
