ആർ എം പി സംസ്ഥാന സെക്രട്ടറി എൻ വേണുവിനും തന്‍റെ മകനുമെതിരെ വന്ന ഭീഷണിക്കത്തിൽ പ്രതികരണവുമായി കെ കെ രമ എം എൽ എ. പിന്നിൽ സി പി എം ആണെന്നും വധഭീഷണിയിൽ പതറില്ലെന്നു രമ പറഞ്ഞു. സി പി എമ്മിന്‍റെ ക്വട്ടേഷൻ സംഘങ്ങൾക്കെതിരേയും ഗുണ്ടാപ്രവർത്തനത്തിനെതിരേയും നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുന്നത് അവരെ അസ്വസ്ഥമാക്കുന്നുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.

ഓല പീപ്പി കാണിച്ച് പേടിപ്പിക്കേണ്ട. സി പി എമ്മിന്‍റെ ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾക്കെതിരേ ഇനിയും സംസാരിച്ചുകൊണ്ടിരിക്കും. തന്‍റെ മകനെ കത്തിൽ പരാമർശിക്കുന്നത് തന്നെ ഉദ്ദേശിച്ചാണ്. മകൻ രാഷ്ട്രീയത്തിലൊന്നും സജീവമല്ലാത്ത ആളാണ്. ഇത്തരം ഭീഷണിക്കത്തുകൾ മുമ്പും നിരന്തരം വന്നിട്ടുണ്ട്. പരാതി കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും രമ പറഞ്ഞു.

കോഴിക്കോട് എസ് എം സ്ട്രീറ്റിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇവിടേയുള്ള സി സി ടി വി ദൃശ്യങ്ങളും മറ്റും നോക്കിയാൽ കത്തിന് പുറകിൽ ആരാണെന്ന് വ്യക്തമാവും. ഇത് നിസാരമായ കാര്യമല്ല, പരാതി നൽകിയിട്ടുണ്ട്. പ്രതികളെ പിടികൂടാൻ പൊലീസ് ശ്രമിക്കണമെന്നും കെ കെ രമ പറഞ്ഞു.

അതേസമയം, ഭീഷണിക്കത്തിൽ വടകര പൊലീസ് കേസെടുത്തു. കെ കെ രമയുടെയും എന്‍ വേണുവിന്‍റെയും വീടുകളില്‍ സുരക്ഷ ശക്തമാക്കി. ആര്‍ എം പി ഒാഫീസിലും കാവല്‍ ഏര്‍പ്പെടുത്തുമെന്ന് എസ് പി ഡോ ശ്രീനിവാസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *