സ്വര്‍ണക്കള്ളകടത്ത് കേസുകൾ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ ഡി സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകി.കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്നാണ് ഹർജിയിലെ ആരോപണം.കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ഇഡിയുടെ നീക്കം. നിലവില്‍ എറണാകുളത്ത് കോടതിയിലാണ് സ്വര്‍ണക്കടത്ത് കേസുള്ളത്. സ്വപ്ന സുരേഷിന്റെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനിടയിലാണ് ഇഡിയുടെ നിര്‍ണ്ണായക നീക്കം. സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാന്‍ ശ്രമം ഉണ്ടാകുമെന്ന് ആശങ്കപ്പെടുന്നതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന ഉന്നത തല കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇഡി ട്രാന്‍സ്ഫര്‍ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.ഹർജി ഇന്ന് നമ്പറിട്ട് കിട്ടിയേക്കുമെന്ന് ഇ ഡി വൃത്തങ്ങൾ പറഞ്ഞു. കേരളത്തിൽ നീതിപൂർവമായ വിചാരണ ഉറപ്പാക്കാനാകില്ല. ബംഗളൂരുവിലേക്ക് മാറ്റണമെന്നും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇഡി പറയുന്നു. കേസിന്റെ മുഴുവനായ നടത്തിപ്പും കേരളത്തിന് പുറത്തേക്ക് മാറ്റണം.
അതേസമയം, മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സംസ്ഥാന സർക്കാർ തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നാ സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജി റദ്ദാക്കാനാകില്ലെന്നും സ്വപ്നയുടെ പരാമർശം സംസ്ഥാനത്ത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നും സർക്കാർ ഇന്ന് അറിയിക്കും. എന്നാൽ തന്നെ മനപൂർവം കളളക്കേസിൽ കുടുക്കിയെന്നാണ് സ്വപ്നയുടെ നിലപാട്.
