കോവിഡ് ഭീതി കുറഞ്ഞതുകൊണ്ടാണ് തല്‍ക്കാലം ഭക്ഷ്യക്കിറ്റ് നിര്‍ത്തുന്നതെന്നും റേഷൻ കട വഴിയുള്ള ഭക്ഷ്യക്കിറ്റ് എന്നന്നേക്കുമായി നിര്‍ത്തിയെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. അവശ്യ സമയങ്ങളില്‍ ഇനിയും നല്‍കുമെന്നും ഭക്ഷ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായിരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സര്‍ക്കാര്‍ അവസാനിപ്പിക്കുകയാണെന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു. അവശ്യ സമയം വന്നാൽ കിറ്റ് വീണ്ടും നൽകുമെന്നാണ് ഭക്ഷ്യമന്ത്രി ഇപ്പോൾ പറയുന്നത്. കൊവിഡ് കാലത്തെ കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നൽകിയതെന്നും, ഇനി കിറ്റ് നൽകില്ലെന്നുമായിരുന്നു മന്ത്രി ഇന്നലെ പറഞ്ഞത്. നിലവിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു
അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ലെങ്കിലും കിറ്റ് വിതരണം തുടരേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ മാസം കിറ്റ് നല്‍കില്ല. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിച്ചതിനാലും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലും ഇനിയും കിറ്റ് നല്‍കുന്നത് ബുദ്ധിമുട്ടാകുമെന്ന് ധനവകുപ്പ് ഭക്ഷ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം തുടരുന്നതിനാല്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കെങ്കിലും ഭക്ഷ്യക്കിറ്റ് നല്‍കണമെന്ന് ഭക്ഷ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇനിയും കിറ്റ് വിതരണം തുടരാനാവില്ലെന്ന് ഓണക്കാലത്തുതന്നെ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഓണക്കിറ്റിന് പണം അനുവദിക്കുന്നത് സംബന്ധിച്ച ഫയലില്‍ രേഖപ്പെടുത്തിയിരുന്നു.

ഇനി ഇക്കാര്യം മന്ത്രിസഭ പരിഗണിക്കാനും സാധ്യതയില്ല. എല്ലാകാലവും ഭക്ഷ്യക്കിറ്റ് വിതരണം തുടരാനാവില്ലെന്ന് മുഖ്യമന്ത്രി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നായിരുന്നു കിറ്റ് നിര്‍ത്താന്‍ തീരുമാനിച്ചത്. ഇത് പ്രതിപക്ഷമടക്കം രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് ഭക്ഷ്യമന്ത്രി നിലപാട് തിരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *