തിരുവനന്തപുരം: കൂത്താട്ടുകുളത്ത് കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ക്ഷുഭിതനായി. എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നതെന്നും എന്തും ചെയ്യാമെന്നാണോയെന്നും ചോദിച്ച് പ്രകോപിതനായ സതീശന്‍ കൈയിലെ പേപ്പറും വലിച്ചെറിഞ്ഞ് സീറ്റിലിരുന്നു.

കൂത്താട്ടുകുളത്ത് കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയത് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. അനൂപ് ജേക്കബ് എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രി ഇത് തള്ളി. പിന്നാലെ വിഷയത്തില്‍ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് കലാ രാജുവിനെ തട്ടിക്കൊണ്ട് പോയ വിഷയത്തില്‍ മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സതീശന്‍ സഭയില്‍ നടത്തിയത്.

ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ നടത്തിയ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ഉറച്ചുനില്‍ക്കുമെന്നാണ് കരുതിയത്. പക്ഷേ അദ്ദേഹം ക്രിനലുകളെ ന്യായീകരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേവിലയാണെന്നാണ് മറുപടിയില്‍ പുറത്തുവന്നത്. കേരളത്തില്‍ എത്രയോ പഞ്ചായത്തുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും കാലുമാറിയിരിക്കുന്നു. അവരെയൊക്കെ തട്ടിക്കൊണ്ടുപോകുകയാണോ. കാര്‍ ഓടിച്ചത് ഡി.വൈ.എഫ്.ഐ അംഗമാണ്. പുതു തലമുറയെ ഇത്തരം കാര്യങ്ങള്‍ ചെയ്യാനാണോ നിങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. ക്രമിനലുകളെ വളര്‍ത്തുകയാണോ. ഇതാണോ നീതിബോധം -വി ഡി സതീശന്‍ ചോദിച്ചു.

സ്പീക്കര്‍ ഭരണപക്ഷ ബഹളത്തിന് കൂട്ടുനില്‍ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ് സതീശനെന്നും അത്തരം ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും സ്പീക്കര്‍ പ്രതിപക്ഷ നേതാവിനെ ഓര്‍മിപ്പിച്ചു. പിന്നാലെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *