കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്ന് ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരി. രാഹുലിന്റെ ജാമ്യത്തെ എതിർത്ത് പരാതിക്കാരി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഗുരുതര പരാമർശങ്ങളുള്ളത്. വിവാഹ വാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ചു വരുത്തി പ്രവാസിയായ യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന മറ്റൊരു കേസിൽ രാഹുൽ റിമാൻഡിലാണ്. മൂന്നു യുവതികളാണ് രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
തന്റെ നഗ്ന വിഡിയോ രാഹുൽ ചിത്രീകരിച്ചതായി പരാതിക്കാരി പറയുന്നു. രാഹുൽ ക്രൂരമായി ബലാത്സംഗം ചെയ്തു. ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിച്ചു. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഗർഭഛിദ്രത്തിനു പ്രേരിപ്പിച്ചത്. പാലക്കാട്ടെ ഫ്ലാറ്റിൽ വച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്. ദേഹത്തുണ്ടായ മുറിവുകളുടെ ഫോട്ടോയും സത്യവാങ്മൂലത്തിനൊപ്പം പരാതിക്കാരി കോടതിയിൽ സമർപിച്ചു. തന്റെ നഗ്ന വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തുടർന്നും പീഡിപ്പിച്ചത്. ജാമ്യം നൽകിയാൽ രാഹുൽ വിഡിയോ പുറത്തു വിടുമെന്ന ഭീതിയുണ്ട്. വിവാഹ ബന്ധത്തിൽ പ്രശ്നങ്ങളുള്ള സ്ത്രീകളെ വശീകരിച്ച് ഗർഭിണിയാക്കി ഉപേക്ഷിക്കുകയാണ് രാഹുൽ ചെയ്യുന്നത്.
തന്റെ വാട്സാപ് ചാറ്റുകൾ രാഹുല്‍ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിച്ചു. പൊലീസിനെതിരെയും രാഹുൽ ഭീഷണി മുഴക്കുന്നുണ്ട്. രാഹുൽ നിരന്തര കുറ്റവാളിയാണ്. ഇതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. പത്തോളം ഇരകളുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നത്. രാഹുലിന് വലിയ സ്വാധീനമുണ്ട്. ജാമ്യം നൽകിയാൽ തന്റെ ജീവന് ഭീഷണിയുണ്ടാകുമെന്നും പരാതിക്കാരി പറയുന്നു.
