ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബികയെ മാത്രം പ്രതി ചേര്‍ത്ത് കേസെടുത്ത് പൊലീസ്. ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയോ മറ്റ് ഡോക്ടേഴ്‌സോ പ്രതികളല്ല. മനുഷ്യജീവനും വ്യക്തി സുരക്ഷയ്ക്കും അപകടകരമാംവിധം പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആര്‍. വയറ്റില്‍ കുടുങ്ങിയ കത്രിക മൂലം അഞ്ച് വര്‍ഷത്തോളം വേദന അനുഭവിച്ച ഉഷ ജോസഫിന്റെ ബന്ധുവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ബിഎന്‍എസ് 125, 125(എ) വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അമ്പലപ്പുഴ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ഡജ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഡോ. ഷാഹിദയെ ഉള്‍പ്പെടെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് ഉഷയുടെ ബന്ധു അമ്പലപ്പുഴ സ്റ്റേഷനിലെത്തി പരാതി സമര്‍പ്പിച്ചത്. 2021 മെയ് മാസം ശസ്ത്രക്രിയ നടത്തിയ ഗൈനക്കോളജി വകുപ്പിന്റെ മേധാവിയാണ് കേസില്‍ പ്രതിചേര്‍ത്ത ഡോ. ലളിതാംബിക. കത്രിക ഏറെക്കാലം വയറ്റിനുള്ളില്‍ കുടുങ്ങിയാലും ഒന്നും സംഭവിക്കില്ലെന്ന വിചിത്രവാദവുമായി ഡോ. ലളിതാംബിക രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.

സംഭവത്തില്‍ ഇന്നലെയാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ഷാഹിദ ജെ, നഴ്സിംഗ് ഓഫീസര്‍ ധന്യ പി എസ് എന്നിവരെ സസ്പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഡോ. ഷാഹിദ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറാണ്. ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് ഉഷാ ജോസഫ് എന്ന വീട്ടമ്മയ്ക്ക് ശസ്ത്രക്രിയ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *