പെരുമ്പാവൂര്‍: എറണാകുളം കുറുപ്പംപടിയില്‍ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാര്‍ നേരിട്ടത് ക്രൂര പീഡനം. കുട്ടികളുടെ അച്ഛന് വയ്യാതായപ്പോള്‍ സഹായിയുടെ വേഷത്തില്‍ വീട്ടില്‍ കയറിക്കൂടിയ ടാക്സി ഡ്രൈവര്‍ അയ്യമ്പുഴ സ്വദേശി ധനേഷ് ഒടുവില്‍ പിച്ചിച്ചീന്തിയത് പെണ്‍മക്കളുടെ അഭിമാനവും ജീവിതവും.

മൂന്നുവര്‍ഷം മുമ്പ് കുട്ടികളുടെ അച്ഛന്‍ അസുഖബാധിതനായപ്പോള്‍ ടാക്സി ഡ്രൈവറായിരുന്ന ധനേഷിന്റെ വാഹനത്തിലായിരുന്നു ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നത്. അങ്ങനെ കുടുംബവുമായി കൂടുതല്‍ അടുത്ത പ്രതി, രണ്ടുവര്‍ഷം മുമ്പ് അച്ഛന്റെ മരണശേഷമാണ് തനിസ്വരൂപം പുറത്തെടുത്തത്. മരണശേഷം ഇവര്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും ഇയാള്‍ എത്തും. രണ്ടാനച്ഛന്‍ എന്ന രീതിയിലായിരുന്നു കുട്ടികളോട് ധനേഷിന്റെ പെരുമാറ്റം. ഇതിന്റെ മറവില്‍ കുട്ടികളെ രണ്ടുപേരെയും ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 2023 ജൂണ്‍ മുതല്‍ കഴിഞ്ഞ ഫെബ്രുവരി വരെയാണ് ഇരുവരും പീഡനത്തിനിരയായത്.

പിന്നീട്, ഈ കുട്ടികളുടെ സുഹൃത്തുക്കളുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ കണ്ടതോടെ ഇവരെയും വീട്ടിലേക്ക് എത്തിക്കണമെന്ന് പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തി. ഭീഷണിക്ക് വഴങ്ങേണ്ടിവന്ന കുട്ടികള്‍ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് സഹപാഠിക്ക് നല്‍കിയ കത്ത് അധ്യാപികക്ക് ലഭിച്ചതോടെയാണ് പീഡന വിവരം പുറംലോകം അറിഞ്ഞത്.

മൂന്ന് വര്‍ഷം മുമ്പാണ് കുട്ടികളുടെ അമ്മയും ധനേഷും പരിചയത്തിലായത്. സംഭവത്തില്‍ കുട്ടികളുടെ അമ്മയുടെ പങ്ക് അന്വേഷിച്ചു വരികയാണ്. മക്കളെ പീഡിപ്പിക്കുന്ന വിവരം യുവതിയോട് താന്‍ പറഞ്ഞിരുന്നതായി പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇത് പൊലീസ് പൂര്‍ണ വിശ്വാസത്തില്‍ എടുത്തിട്ടില്ല. പോക്സോ നിയമപ്രകാരം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *