കെ സുധാകരനെ പുകഴ്ത്തിയും ജി സുധാകരനെ വിമര്‍ശിച്ചും മന്ത്രി സജി ചെറിയാന്‍. കെ സുധാകരന് സീറ്റ് കിട്ടാതിരുന്നിട്ട് പോലും അദ്ദേഹം പാര്‍ട്ടിയെ ചതിച്ചില്ല എന്നാല്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തുകയാണ് ജി സുധാകരന്‍ ചെയ്തതെന്നാണ് സജി ചെറിയാന്റെ വിമര്‍ശനം. കെ സുധാകരന്റെ രാഷ്ട്രീയ ധാര്‍മികത ജി സുധാകരന് ഇല്ലെന്നാണ് വിമര്‍ശനം. ആലപ്പുഴ ചേര്‍ത്തലയിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം.

ജി സുധാകരനെ വളര്‍ത്തിയതും സ്ഥാനമാനങ്ങള്‍ നല്‍കിയതും എല്ലാവരുടേയും മെക്കിട്ട് കയറാനുള്ള അധികാരങ്ങള്‍ ഉള്‍പ്പെടെ നല്‍കിയത് സിപിഐഎം എന്ന പാര്‍ട്ടിയാണെന്ന് പ്രസംഗത്തില്‍ സജി ചെറിയാന്‍ ഓര്‍മിപ്പിച്ചു. എന്നിട്ടും പാര്‍ട്ടിയുടെ ചങ്കില്‍ കുത്തുകയും പാര്‍ട്ടിയെ ചതിക്കുകയുമാണ് അദ്ദേഹം ചെയ്തത്. ഇങ്ങനെ പാര്‍ട്ടിയെ കുത്തിയവരെ കൂട്ടുപിടിച്ച് യുഡിഎഫ് ജയിക്കുമെന്ന് പറഞ്ഞാല്‍ ആലപ്പുഴ ജില്ലയില്‍ അത് സംഭവിക്കില്ലെന്ന് തനിക്ക് ഉറപ്പിച്ച് പറയാനാകും. ‘ജി സുധാകരന്‍ കാണിച്ച വഞ്ചന കെ സുധാകരന്‍ കാണിച്ചില്ലല്ലോ?അതാണ് രാഷ്ട്രീയ ധാര്‍മികത. ഒടുവില്‍ പാര്‍ട്ടിക്ക് കീഴടങ്ങുകയാണ് കെ സുധാകരന്‍ ചെയ്തത്’. സജി ചെറിയാന്‍ പറഞ്ഞു.

എല്‍ഡിഎഫില്‍ അസ്വസ്ഥതയുള്ളവരെയെല്ലാം പോയി കാണുക എന്നതാണ് വിസ്മയമെന്ന് വിളിക്കുന്ന യുഡിഎഫിന്റെ പദ്ധതിക്ക് പിന്നിലെന്ന് സജി ചെറിയാന്‍ പറഞ്ഞു. ഇത്തരത്തില്‍ രണ്ട് വര്‍ഷമായി അവര്‍ നീക്കം നടത്തി വരികയാണ്. കോണ്ഗ്രസ് പിരിച്ചു വിടേണ്ട സമയമായി. വെള്ളം കോരുന്നവനും വിറക് വെട്ടുന്നവനും ആ പാര്‍ട്ടിയില്‍ വിലയില്ല. ആലപ്പുഴയില്‍ ഷുക്കൂര്‍ കയറുമായി നില്‍ക്കുകയാണ്, ഏത് മരത്തില്‍ കെട്ടണമെന്ന് ആലോചിച്ച്. സിപിഐഎം തീരാന്‍ പോകുന്നു എന്നാണ് ചിലര്‍ പറഞ്ഞത്. ഒരാളെയും വിസ്മയത്തിനൊപ്പം പോകാന്‍ കിട്ടില്ല. നാളെ സജി ചെറിയാന്‍ പോയാല്‍ കൂടെ ഭാര്യ പോലും പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *