ദേശീയ ഭീകരതാ വിരുദ്ധ ദിനമാണ് മെയ് 21. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വമാണ് ഇന്ത്യയെ ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് നയിച്ചത്. 1991 മെയ് 21നാണ് ലോകത്തെ ഞെട്ടിച്ച ആ സംഭവം നടന്നത്. ജികെ മൂപ്പനാരുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി വിശാഖപട്ടണത്തു നിന്ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പുദൂരിൽ എത്തിയതായിരുന്നു അദ്ദേഹം. ഒരു അംബാസഡർ കാറിൽ വിവിധ സ്വീകരണസ്ഥലങ്ങളിൽ ഇറങ്ങിക്കയറിയാണ് രാജീവ് ശ്രീപെരുമ്പുദൂരിലെ പ്രധാന വേദിയിലേക്ക് സഞ്ചരിച്ചത്.
ശ്രീപെരുമ്പുദൂരിൽ എത്തിയപ്പോൾ വേദിക്ക് കുറച്ചകലെയായി കാർ നിറുത്തി രാജീവ് നടക്കാൻ തുടങ്ങി. അണികൾ പുഷ്പവൃഷ്ടികളോടെ അദ്ദേഹത്തെ ആനയിച്ചു. ഈ സന്ദർഭത്തിലാണ് ഭീകരസംഘടനയായ എൽടിടിഇ പ്രവർത്തക കലൈവാണി രാജരത്നം എന്ന ധനു രാജീവിനരികിലെത്തിയത്. രാജീവിന്റെ കാലിൽ തൊട്ടനുഗ്രഹം വാങ്ങാനെന്ന വ്യാജേന കുനിഞ്ഞ ധനു ബെൽറ്റ്ബോംബ് പൊട്ടിച്ചു. രാജീവ് ഗാന്ധിയും കൊലയാളിയും മറ്റ് 14 പേരും ഈ സ്ഫോടനത്തിൽ കൊല ചെയ്യപ്പെട്ടു.
ഭീകരവാദം എത്രമാത്രം അപകടകരമാണെന്ന് നേരിലറിഞ്ഞ നാളുകളായിരുന്നു അത്. രാജ്യം അക്ഷരാർത്ഥത്തിൽ നിശ്ശബ്ദമായി. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമാണ് മെയ് 21. ഈ ദിവസം ഭീകരതാ വിരുദ്ധ ദിനമായി രാജ്യം ആചരിക്കുന്നു. പിൽക്കാലത്ത് ഭീകരവാദം വളരെയേറെ ശക്തമായിത്തീർന്നു. വലിയ തോതിലുള്ള ഫണ്ട് സംഘടിപ്പിക്കാൻ ഭീകരവാദികൾക്കായി. ഭീകരതയെ എതിർക്കുന്ന രാജ്യങ്ങളെന്ന് നടിക്കുന്നവർ തന്നെയും ഭീകരതയ്ക്ക് ഫണ്ട് ചെയ്യുന്ന രാഷ്ട്രീയ സ്ഥിതി വന്നു. ഭീകരതയ്ക്കെതിരെ നിലപാടെടുത്തതിന്റെ പേരിൽ ജീവൻ വെടിഞ്ഞ രാജീവ് ഗാന്ധിയുടെ ഓർമ്മകൾക്ക് എന്നത്തെക്കാളും പ്രസക്തി വർദ്ധിക്കുകയാണിന്ന്.
