ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും എബോള വ്യാപനത്തില്‍ ഇതുവരെ 600 ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ലോകാരോക്യ സംഘടന. 139 പേര്‍ മരിച്ചു.
വൈറസ് രോഗബാധ അന്താരാഷ്ട്ര തലത്തില്‍ ആശങ്ക സൃഷ്ടിക്കുന്നതാണെങ്കിലും മഹാമാരിയായി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ബുധനാഴ്ച ലോകാരോഗ്യസംഘടന ജനീവയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസസ് പറഞ്ഞു.
രോഗം രണ്ട് രാജ്യങ്ങളിലുമായി വ്യാപിച്ചിരിക്കുയാണെങ്കിലും ആഗോള തലത്തില്‍ കേസുകള്‍ കുറവാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ടെഡ്രോസ് അഥനം പറഞ്ഞത്. കോംഗോയില്‍ സ്വര്‍ണ ഖനനം നടക്കുന്ന മോങ്വാലു, റുവാമ്പാറ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. സംശയാസ്പദമായ കേസുകള്‍ ബുനിയയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എബോള വൈറസ് ഏറെ അപകടകരമായി ഒന്നാണ്. ഛര്‍ദ്ദി, രക്തം, ശുക്ലം തുടങ്ങിയ ശരീരസ്രവങ്ങളിലൂടെയാണ് പ്രധാനമായും പകരുക. രോഗബാധിതരുടെയോ രോഗം മൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസര്‍ജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം.
വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ട് മുതല്‍ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാകും. സാധാരണ വൈറല്‍ രോഗങ്ങളില്‍ കാണുന്നതു പോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോള്‍ ഛര്‍ദ്ദി, തൊലിയിലെ തിണര്‍പ്പ് എന്നിവയും ഉണ്ടാകാം. രോഗം വന്ന് അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. മനുഷ്യര്‍ക്ക് പുറമെ കുരങ്ങുകള്‍, മാനുകള്‍, മുള്ളന്‍ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണാറുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസര്‍ജ്യങ്ങളിലൂടെയോ, അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാനുള്ള സാധ്യത ഏറെയാണ്.
വിവിധയിടങ്ങളില്‍ ലക്ഷണങ്ങളോടെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും പലതും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആഫ്രിക്ക സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു. 1976ലാണ് കോംഗോയില്‍ ആദ്യമായി എബോള രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018 മുതല്‍ 2020 വരെ കിഴക്കന്‍ കോംഗോയില്‍ ഉണ്ടായ എബോള വ്യാപനത്തില്‍ ആയിരത്തിലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഇത് 17ാം തവണയാണ് എബോള ഭീതി വിതയ്ക്കുന്നത്.
