മലപ്പുറം: ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 27 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പോലീസ് പിടികൂടി. ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴികോട് ഉണ്ണികുളം സ്വദേശി ജംഷാദ് (34) ആണ് 466 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.
സ്വര്‍ണ്ണം വളരെ നേര്‍ത്ത പൊടിയാക്കിയ ശേഷം ലായനി രൂപത്തിലാക്കി അടിവസ്ത്രത്തില്‍ വിദക്തമായി തേച്ച് പിടിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 27 ലക്ഷം വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.
20.06.2023 ന് വൈകുന്നേര6 9 മണിക്ക് ദൂബായില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് (SG 54) വിമാനത്തിലാണ് ഇയാള്‍ കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 8.20 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ ജംഷാദിനെ, മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത ശേഷം തുടര്‍ച്ചയായി ചോദ്യം ചെയ്തെങ്കിലും തന്‍റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന കാര്യം സമ്മതിക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ശരീരവും വസ്ത്രവും പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിന് ഭാരക്കൂടുതലുള്ളതായി കാണപ്പെട്ടത്. തൂക്കി നോക്കിയതില്‍ 466 ഗ്രാമിലേറെ ഭാരമുണ്ടായിരുന്നു ശേഷം അടിവസ്ത്രം കീറി പരിശോധിച്ചപ്പോള്‍ ഉള്‍ഭാഗത്ത് സ്വര്‍ണ്ണമിശ്രിതത്തിന്‍റെ ഒരു ലയര്‍ കാണാന്‍ സാധിച്ചു. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും.
