കൊച്ചി ∙ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സമർപ്പിക്കുന്നതായി നടൻ മോഹൻലാൽ. സിനിമാ മേഖലയിലെ എല്ലാ ഡിപ്പാർട്മെന്റുകളും പ്രേക്ഷകരും ചേർന്നാണ് മോഹന്‍ലാൽ ഉണ്ടായത്. അവർക്കെല്ലാം നന്ദി പറയുന്നതായും മോഹൻലാൽ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് വിളിച്ചാണ് അവാർഡ് വിവരം അറിയിച്ചത്. സ്വപ്നത്തിൽപോലും ഇല്ലാത്ത കാര്യമായിരുന്നു. ഇന്ത്യൻ സിനിമയ്ക്കുള്ള അവാർഡാണിത്. ഈശ്വരനോട് നന്ദി പറയുന്നു. ഈ അവാർഡ് വളരെ പ്രത്യേകതയുള്ളതാണ്. ഏത് ജോലിയിലും സത്യസന്ധത കാണിക്കണം, കൃത്യമായി ചെയ്യണം. അതിനായി സഹായിച്ച പല ആളുകളുണ്ട്.
അവരുമായി ഞാന്‍ ഈ അവാർഡ് പങ്കുവയ്ക്കുന്നു. പ്രത്യേക റോളിനായി ആഗ്രഹങ്ങളില്ല. നല്ല സിനിമകൾ ചെയ്യണം. നല്ല ആളുകളുമായി സഹകരിക്കണം. നല്ല റോളുകൾ കിട്ടുന്നത് ഭാഗ്യമാണ്. എന്നെ സംബന്ധിച്ച് അത്തരം ഭാഗ്യമുണ്ട്. വലിയ നടൻമാരുമായി അഭിനയിക്കാൻ കഴിഞ്ഞു. അവരുടെയെല്ലാം അനുഗ്രഹം ഈ അവാർഡിനു പിന്നിലുണ്ട്. അമ്മയുടെ അടുത്തു പോയി കണ്ടു. അവാർഡ് ലഭിച്ചതു കാണാൻ അമ്മയ്ക്ക് ഭാഗ്യമുണ്ടായി. അമ്മ സുഖമില്ലാതെ ഇരിക്കുകയാണ്. അമ്മ മനസ്സിലാക്കി അനുഗ്രഹിച്ചു. അമ്മയുടെ അനുഗ്രഹവും അവാർഡിനു പിന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
