
ഉയിരായിരുന്നവന്റെ കൈ പിടിക്കാതെ ശ്രുതി ആ വീട്ടിലെത്തി. ജെന്‍സന്റെ 41ാം ചരമദിന ചടങ്ങുകളില്‍ പങ്കെടുക്കാനായെത്തിയ ശ്രുതി അവന്‍ ഉറങ്ങുന്നയിടത്ത് അവനായി പ്രാര്‍ത്ഥിച്ചുകൊണ്ട് വീല്‍ചെയറില്‍ ഇരുന്നു.ആണ്ടൂര്‍ സിഎസ്‌ഐ പള്ളിയിൽ നടന്ന പ്രത്യേക പ്രാർത്ഥന ചടങ്ങിലും ശ്രുതി പങ്കെടുത്തു. ജെന്‍സണ് ജീവന്‍ നഷ്ടപ്പെട്ട അപകടത്തില്‍ ശ്രുതിക്കും പരിക്കേറ്റിരുന്നു. കാലില്‍ ഒടിവ് സംഭവിച്ച ശ്രുതി ഓപ്പറേഷന്‍ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. പരിക്ക് പൂര്‍ണമായും ബേധമാകാത്ത ശ്രുതിയെ വാഹനത്തില്‍ നിന്ന് എടുത്ത് വീല്‍ചെയറിലേക്കിരുത്തുകയായിരുന്നു. വീല്‍ ചെയറിലിരുന്നാണ് പ്രാര്‍ത്ഥനയിലും പങ്കെടുത്തത്.
മുണ്ടക്കെ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട് സങ്കടത്തിന്റെ നിലയില്ലാ കയത്തിലേക്ക് വീണുപോകുമായിരുന്ന ശ്രുതിയെ ചേര്‍ത്തുപിടിച്ചത് ജെന്‍സണായിരുന്നു. എന്നാല്‍ വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തില്‍ ജെന്‍സണെയും ശ്രുതിക്ക് നഷ്ടപ്പെട്ടു. ശ്രുതി അടക്കം 9 പേര്‍ക്കാണ് ഒമ്‌നി വാനും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ പരുക്കേറ്റത്. . വേദനകളെ ഉള്‍ക്കൊണ്ട് ജീവിതത്തിലേക്ക് ശ്രുതി തിരിച്ചു കയറുമ്പോഴായിരുന്നു ജെന്‍സന്റെ വിയോഗം.