കൊല്ലം∙ അഷ്ടമുടിക്കായലിൽ നിർത്തിയിട്ട മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. കാവനാട് മീനത്തുചേരിയിലെ സെന്റ് ജോർജ് തുരുത്തിലാണ് സംഭവം. മറ്റു ബോട്ടുകളിലേക്കു തീപടരാതിരിക്കാൻ കയർ അറുത്തുമാറ്റിയതോടെ തീപിടിച്ച ബോട്ടുകൾ കായലിലൂടെ ഒഴുകി. സംഭവത്തിൽ 2 തൊഴിലാളികൾക്ക് നിസ്സാര പരുക്കേറ്റു. ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.
മത്സ്യബന്ധനം കഴിഞ്ഞ നാലു ബോട്ടുകളാണ് സെന്റ് ജോർജ് തുരുത്തിൽ തീരത്ത് കെട്ടിയിട്ടിരുന്നത്. ഇതരസംസ്ഥാനക്കാരായ ജീവനക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവർ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ പാചകവാതക സിലിണ്ടറിൽ നിന്നു തീപിടിക്കുകയായിരുന്നു.
ഇത് അടുത്ത ബോട്ടിലേക്കും പടർന്നു. പരിഭ്രാന്തരായ തൊഴിലാളികൾ കൂടുതൽ ബോട്ടുകളിലേക്കു തീപടരുന്നത് തടയാൻ തീരത്ത് ബന്ധിച്ചിരുന്ന കയർ മുറിച്ചുമാറ്റി. ഇതോടെ കത്തിയ ബോട്ടുകൾ രണ്ടും കായലിൽ ഒഴുകി. ജീവനക്കാർ ചാടി രക്ഷപ്പെടുകയായിരുന്നു. രണ്ടു ബോട്ടുകളും കായലിന്റെ മറുഭാഗത്ത് ഒഴുകിയെത്തി കത്തിക്കൊണ്ടിരിക്കുകയാണ്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്.
