സംസ്ഥാനത്ത് കൊലപാതകങ്ങളും ഗുണ്ടാവിളയാട്ടവും വര്‍ധിച്ചുവരുന്നത് ആഭ്യന്തരവകുപ്പും പൊലീസ് മേധാവികളും നോക്കി നില്‍ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.പൊലീസ് സേനയുടെ പൂര്‍ണമായ നിയന്ത്രണം പാര്‍ട്ടി സമതികള്‍ക്ക് നല്‍കിയിരിക്കുകയാണ്. പഴയകാലത്തെ സെല്‍ഭരണത്തിലേക്ക് തിരിച്ചുപോകാനാണ് ശ്രമം. പൊലീസ് മേധാവികള്‍ പറഞ്ഞാല്‍ താഴെയുള്ള ഉദ്യോഗസ്ഥര്‍ കേള്‍ക്കാത്ത സ്ഥിതിയാണ്. ജില്ലാ പൊലീസ് മേധാവികളെ നിയന്ത്രിക്കുന്നത് സി.പി.എം നേതാക്കളാണ്. ഗുണ്ടകളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്നത് സി.പി.എം ആണെന്ന രീതിയിലേക്ക് മാറിയിരിക്കുകയാണെന്നും വി ഡി സതീശൻ കണ്ണൂരിൽ പറഞ്ഞു.

വി ഡി സതീശന്റെ പ്രതികരണം

ആലപ്പുഴയില്‍ വര്‍ഗീയ പശ്ചാത്തലമുള്ള കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം മറ്റൊരു കൊലപാതകം കൂടി നടന്നു. അത് ഒഴിവാക്കാനുള്ള ഇന്റലിജന്‍സ് സംവിധാനം പൊലീസിനില്ല. അനാവശ്യമായ ഇടപെടലുകള്‍ സി.പി.എം നടത്തുന്നതാണ് പൊലീസിനെ പരിതാപകരമായ ഈ അവസ്ഥയിലെത്തിച്ചത്. ഹൈക്കോടതി നിരന്തരം പൊലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിക്കുകയാണ്. പൊലീസ് ഇത്രമാത്രം വിമര്‍ശനം ഏറ്റുവാങ്ങിയ ഒരു സാഹചര്യം കേരള ചരിത്രത്തിലുണ്ടായിട്ടില്ല. സംസ്ഥാനത്ത് രാഷ്ട്രീയ- വര്‍ഗീയ കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണ്. പണ്ട് കണ്ണൂരില്‍ മാത്രമുണ്ടായിരുന്ന കൊലപാതകം തെക്കന്‍ ജില്ലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്.

അഭിമന്യൂ കൊലക്കേസില്‍ ഉള്‍പ്പെട്ട എസ്.ഡി.പി.ഐക്കാരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദ് കൊലക്കേസില്‍ ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത് സര്‍ക്കാരാണ്. തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ സഹായത്തിനുള്ള പ്രത്യുപകാരമാണ്. ഈരാറ്റുപേട്ടയില്‍ യു.ഡി.എഫ് ഭരണം താഴെയിറക്കാന്‍ എസ്.ഡി.പി.ഐയുമായി കൂട്ടുകൂടി. കോട്ടയത്ത് ബി.ജി.പിയുമായി ചേര്‍ന്നു. ഒരേ സമയം എസ്.ഡി.പി.ഐയുമായും ബി.ജെ.പി.യുമായും കൂട്ടുകൂടുന്ന സി.പി.എം യു.ഡി.എഫിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരു പോലെ യു.ഡി.എഫ് എതിര്‍ക്കും. ആര്‍.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും നിലനില്‍പ്പ് പരസ്പരം അക്രമമുണ്ടാക്കുന്നതിലൂടെയാണ്. ഇരു സംഘടനകളും പരസ്പരം പാലൂട്ടി വളര്‍ത്തുകയാണ്. കേരള രാഷ്ട്രീയത്തില്‍ നിലയുറപ്പിക്കാനാണ് ഇവര്‍ വളഞ്ഞ വഴി സ്വീകരിക്കുന്നത്. പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ അപകടകരമായ അവസ്ഥയിലേക്ക് കേരളം പോകും.

പൊലീസ് ഇന്റലിജന്‍സ് സംവിധാനം പൂര്‍ണമായും തകര്‍ന്നു. ക്രിമിനല്‍ ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. പാലക്കാട്, പാളയത്ത് ആറു വര്‍ഷമായി ബി.ജെ.പി ഗുണ്ടകള്‍ കോണ്‍ഗ്രസ് നേതാക്കളെ ആക്രമിക്കുകയാണ്. ഇതിനെതിരെ പരാതി നല്‍കിയിട്ടും ഇതുവരെ അന്വേഷിക്കാന്‍ പൊലീസ് തയാറായിട്ടില്ല. രമ്യ ഹരിദാസിനെതിരായ വധഭീഷണിയിലും പൊലീസ് അന്വേഷണം നടത്താന്‍ തയാറായിട്ടില്ല. പൊലീസിനെ
സി.പി.എമ്മിന്റെ ജില്ലാ ഏരിയാ ഘടകങ്ങള്‍ നിയന്ത്രിക്കുകയാണ്. അനാവശ്യമായ ഇടപെടലുകളിലൂടെ പൊലീസ് സംവിധാനത്തെ സി.പി.എം ദുര്‍ബലപ്പെടുത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *