തൃക്കാക്കര മർദനത്തെ തുടർന്ന് പരുക്കേറ്റ രണ്ട് വയസുകാരിയുടെ നില ഗുരുതരമായി തുടരുന്നു.തലച്ചോറിൽ രക്തസ്രാവവും തലച്ചോറിന്റെ ഇരുവശത്തും നീർക്കെട്ടുമുണ്ട്. രക്തധമനികളിൽ രക്തം കട്ട പിടിച്ച അവസ്ഥയിലാണ്. കഴുത്തിന്റെ ഭാഗം വരെ പരിക്കുണ്ട്. നട്ടെല്ലിന്റെ മുകൾ ഭാഗം മുതൽ രക്തസ്രാവം ഉണ്ടെന്നും പരിശോധന റിപ്പോർട്ട് പറയുന്നു. കോലഞ്ചേരി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞ് ഇപ്പോൾ 72 മണിക്കൂർ നിരീക്ഷണത്തിലാണ്.ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുഞ്ഞിന്റെ ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ ദേഹത്ത് ഗുരുതര മുറിവുള്ളതിനാല്‍ മുതിര്‍ന്ന ആരോ മനപ്പൂര്‍വം ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍, കുട്ടി ഹൈപ്പര്‍ ആക്ടീവാണെന്നും സ്വയം പരിക്കേല്‍പ്പിച്ചതാണെന്നുമാണ് അമ്മ പറയുന്നത്. തൃക്കാക്കര സി.ഐ. ആര്‍. ഷാബുവിന്റെ നേതൃത്വത്തില്‍ അമ്മ ഉള്‍പ്പെടെയുള്ള ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകൻ്റെ മൊഴി രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചു. മൊഴി എടുക്കാൻ ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെടാനാണ് പൊലീസ് നീക്കം.മകനും സമാനമായ മർദനം ഏറ്റിട്ടുണ്ടോ എന്ന് കണ്ടെത്താൻ ആണിത്. ഇവർ ഒരുമിച്ചാണ് ഫളാറ്റിൽ കഴിഞ്ഞിരുന്നത്
സൈബർ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനയാണ് ഇവർക്കൊപ്പം താമസിക്കുന്ന ആന്‍റണി ടിജിന്‍ കാക്കാനാട്ട് ഫ്ലാറ്റ് വാടകക്കെടുത്തത്.കുഞ്ഞിനെ ആശുപത്രിയിലാക്കിയശേഷം ഇയാളും കുഞ്ഞിന്‍റെ അമ്മയുടെ സഹോദരിയും പുലര്‍ച്ചെ രണ്ട് മണിക്ക് ബാഗുകള്‍ എടുത്ത് കാറില്‍ രക്ഷപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.സഹോദരിയുടെ ഭര്‍ത്താവല്ല ഇയാളെന്നും പൊലീസ് വ്യക്തമാക്കി