അന്തരിച്ച നടിയും അവതാരകയുമായ സുബി സുരേഷിന്‍റെ ഓര്‍മ്മകളില്‍ വിതുമ്പി സുഹൃത്തും നടിയുമായ മഞ്ജു പിള്ള. തനിക്ക് എന്തും തുറന്നു പറയാന്‍ ആത്മബന്ധമുള്ള സഹോദരിയായിരുന്നു സുബി. വഴക്ക് പറഞ്ഞാല്‍ കേട്ടുകൊണ്ടിരിക്കും. മറ്റാര് വഴക്ക് പറഞ്ഞാലും തിരിച്ചുപറയും. ആരുടേയും സഹായമില്ലാതെ ഒറ്റയ്ക്ക് നിന്ന് പോരാടി ജയിച്ച ജീവിതമായിരുന്നു സുബിയുടേതെന്ന് മഞ്ജു പിള്ള പറഞ്ഞു. തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ എന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്ത് ആവശ്യത്തിനും വിളിക്കും.

എന്റെ അമ്മയോട് പോലും സുബിക്ക് വലിയ അടുപ്പമായിരുന്നു. ഇന്ന് ലളിതാമ്മ പോയിട്ട് ഒരു വര്‍ഷം തികയുന്ന ദിവസമാണ്. വളരെ അടുപ്പമുള്ള രണ്ട് പേര് ഒരേ ദിവസം പോയെന്നും മഞ്ജു പിള്ള പറഞ്ഞു.

വര്‍ഷങ്ങളായുള്ള പരിചയമാണ് സുബിയുമായുള്ളത്. അവള്‍ക്ക് കൂടുതലും ആണ്‍സുഹൃത്തുക്കളായിരുന്നു. ഏതെങ്കിലും ഒരു പെണ്ണിനോട് അടുപ്പം കാണിച്ചിട്ടുണ്ടെങ്കില്‍ അത് തന്നോടാകുമെന്ന് സുബിയുടെ മമ്മി എപ്പോഴും പറയും. ശാരീരികമായ ഒരുപാട് അസ്വസ്ഥതകളുള്ള കുട്ടിയായിരുന്നു. പലപ്പോഴും ക്രിട്ടിക്കല്‍ സ്ഥിതിയില്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാകുമ്പോള്‍ രണ്ട് ദിവസം കൊണ്ട് തിരിച്ചുവരുമായിരുന്നു. ഇത്തവണയും സുബിയുടെ അവസ്ഥ സീരിയസാണെന്ന് മമ്മി പറയുമ്പോഴും പെട്ടെന്ന് പോകുമെന്ന് പ്രതീക്ഷിച്ചില്ല. ഈ പോക്ക് വളരെ പെട്ടെന്നായെന്നും മഞ്ജു പിള്ള പറഞ്ഞു.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുബി.ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *