മലപ്പുറം: എടവണ്ണ ജാമിയ കോളജിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ യുവാവ് മരിച്ച നിലയിൽ. എടവണ്ണ സ്വദേശി റിദാൻ ബാസിൽ (28) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. തലയുടെ പിന്നിലും ദേഹത്തും മുറിവേറ്റ പടുകളുണ്ട്. കൊലപാതകമെന്നു സംശയിക്കുന്നു. പൊലീസ് സ്ഥലത്തെത്തി. തൃശൂരിൽനിന്ന് ഫൊറൻസിക് വിദഗ്ധരും ഉടൻ‌ സ്ഥലത്തെത്തും. കൊലപാതകത്തിൽ ലഹരി, സ്വർണക്കടത്ത് സംഘങ്ങളുടെ പങ്ക് പൊലീസ് സംശയിക്കുന്നുണ്ട്.

ഇന്നു രാവിലെയാണ് ആളൊഴിഞ്ഞ പറമ്പിൽ നിലത്തു റിദാൻ ബാസിലിന്റെ മൃതദേഹം കണ്ടത്. എടവണ്ണ ജാമിയ കോളജിനു സമീപം 300 മീറ്റർ മാറി മലയുടെ മുകളിലാണ് മൃതദേഹം കിടന്നിരുന്നത്. ആളുകൾ അപൂർവമായി മാത്രം വരുന്ന സ്ഥലമാണ് ഇതെന്ന് പ്രദേശവാസികൾ പറയുന്നു. മരിച്ച റിദാൻ ബാസിതിന് കരിപ്പൂരിൽവച്ച് 15 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ ജയിൽശിക്ഷ ലഭിച്ചിരുന്നു. ഇതിനു ശേഷം മൂന്നാഴ്ച മുൻപാണ് പുറത്തിറങ്ങിയത്. ഇന്നലെ രാത്രി വീട്ടിൽനിന്ന് പോയ ബാസിത് രാവിലെയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സഹോദരന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം.

റിദാൻ ബാസിതിന്റെ മൃതദേഹത്തിന്റെ തലയ്ക്കു പിന്നിലും നെഞ്ചിലുമായി മുറിവുകളുണ്ട്. വെടിയേറ്റതിനു സമാനമായ രീതിയിലുള്ള പാടുകളാണ് ഇതിൽ മിക്കവയും. സംഭവം കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് വിശദമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *